അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് നടത്തിയൊരു പ്രസ്ഥാവന കാര്യമായ രീതിയില്‍ മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ഇപ്രകാരം മിന്നിമറഞ്ഞു പോകുന്ന പല കേന്ദ്ര പ്രസ്ഥാവനകളും നിര്‍വ്വഹണ ഘട്ടം എത്തുമ്പോള്‍ മാത്രമാണ് പൊതുജനം തിരിച്ചറിയുന്നതെന്നത് ഈവിഷയത്തില്‍ ആവര്‍ത്തിക്കുന്ന പക്ഷം ഇന്ത്യന്‍ ആരോഗ്യ രംഗം വന്‍ വില നല്‍കേണ്ട സ്ഥിതിയിലേക്ക് നയിക്കപ്പെടും. ബിഎ.ആര്.എം.എസ് (ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന് ആന്റ് സര്‍ജറി ) എന്ന ഓമനപ്പേരിലറിയപ്പെടുമായിരുന്ന പുതിയ ബിരുദ കോഴ്സ് മുഖാന്തിരം ഒന്നര ലക്ഷം ഗ്രാമീണ ഡോക്റ്റര്‍മാരെ സൃഷ്ടിച്ചെടുക്കുമെന്നതായിരുന്
ശരാശരി ഇന്ത്യന്‍ ഗ്രാമീണ ജനത ജീവിക്കുന്നത് വളരെ താഴ്ന ജീവിത നിലവാരത്തിലാണെന്ന് പല സര്‍വ്വേകളും വെളിവാക്കുന്നുണ്ട്. താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യം നിലനില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് പോലും ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മോശം ഭൌതിക സാഹചര്യങ്ങളും കുറഞ്ഞ ഫീസ് ലഭ്യതയും കൂടിച്ചേര്‍ന്ന് നാട്ടിന്‍പുറങ്ങളിലെ ചികിത്സ അനാകര്‍ഷകമാക്കുന്നതോടൊപ്പം, കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഏറി വരുന്നതും (സ്വദേശത്തും വിദേശത്തും) ഈ അവസ്ഥക്ക് കാരണമാണ്. ഇതിന് ആക്കം കൂട്ടുന്നതാണ് ഇന്നത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സംവിധാനം. മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതില്‍ ഭൂരിപക്ഷവും പട്ടണപ്രദേശത്തുകാരോ, ഗ്രാമങ്ങളില്‍ നിന്നുമാണെങ്കില്‍ ഉയര്‍ന്ന് സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരോ ആണ്.
ഈ സാഹചര്യത്തിലാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്നും തന്നെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ തിരഞ്ഞെടുത്ത്, ജില്ലാ തലത്തില്‍ തന്നെ പഠന സൌകര്യം ഒരുക്കി ഗ്രാമീണ വൈദ്യ സേവനത്തിനായ് അയക്കാന്‍ വിഭാവനം ചെയ്യുന്ന പുതിയ കോഴ്സ് ഉടലെടുക്കുന്നത്. ബാച്ചിലര്‍ ഓഫ് മെഡിസിന് ആന്റ് സര്‍ജറി എന്ന പേര് ആദ്യ ഘട്ടത്തില്‍ തന്നെ ഐ.എം.എ പോലെയുള്ള സംഘടനകളുടെ എതിര്‍പ്പ് വിളിച്ചു വരുത്തുകയും ഇതേ തുടര്‍ന്ന് പേരുമാറ്റി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തു. ബാച്ചലര്‍ ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എന്ന രീതിയില്‍ മാറ്റാന്‍ ശ്രമിച്ച ബിരുദം ഒടുവില്‍ ഈ കഴിഞ്ഞയാഴ്ച ബാച്ചലര്‍ ഓഫ് റൂറല്‍ ഹെല്‍ത്ത് കെയര്‍ (BRHC) എന്ന പേരില്‍ എത്തി നില്ക്കുന്നു.
പ്രീഡിഗ്രിയോ തത്തുല്യ യോഗ്യതയോ ഭൌതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം എന്നിവ പഠിച്ച കുട്ടികളില്‍ നിന്നും ഒരു പ്രവേശനപരീക്ഷയിലൂടെ ആളുകളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലനമാവട്ടെ , ജില്ലാ ആശുപത്രിയില്‍ കുറയാത്ത നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് നടത്തപ്പെടുക, കോഴ്സിന്റെ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും മെഡിക്കല്‍ പഠനത്തിന് സമാന്തരമായ സംവിധാനങ്ങള്‍ ഒരുക്കാനാണ് സാദ്ധ്യത എന്നും പറയപ്പെടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്കുന്ന ഈ ബിരുദധാരികളെ മതിയായ പരിശീലനങ്ങള്‍ക്ക് ശേഷം പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെക്ക് വിന്യസിക്കുന്നതായിരിക്കും.
ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് ശ്രീ.ദേശായി നടത്തിയ പത്ര സമ്മേളനത്തില്‍ വെളിവാക്കപ്പെട്ടത് അനുസരിച്ച് കോഴ്സ് പേര് മാറിയെങ്കിലും മെഡിക്കല്‍ സിലബസിലെ മിക്കവാറും എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന രീതിയിലായിരിക്കും കോഴ്സിന്റെ ഘടന.മെഫിസിന്, സര്‍ജറി (ഹെര്‍ണിയ, വയറു വേദന, അപ്പന്റിസൈറ്റിസ് തുടങ്ങിയ ഗ്രാമീണ മേഖലയില്‍ അവശ്യം വേണ്ടവ) ഗൈനക്കോളജി , ഫാര്‍മക്കോളജി തുടങ്ങി എല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇതിനും പുറമേ കാലാകാലങ്ങളില്‍ സിലബസ് പരിഷ്കരിക്കുന്നതുമായിരിക്കും.
മേല്‍ വിവരങ്ങള്‍ മൊത്തമായി സംഗ്രഹിച്ചാല്‍ ചികിത്സാ രംഗത്തേക്ക് ഒരു പിന് വാതില്‍ തുറക്കുന്നതായിരിക്കും പുതിയ കോഴ്സുകള്‍ എന്നതില്‍ സംശയമില്ല. യഥാര്‍ത്ഥത്തില്‍ ഇത് ഉദ്ദേശിച്ച ഫലം ചെയ്യുമോ എന്ന് നമുക്ക് പരിശോധിക്കാം.
ഗ്രാമീണമേഖലയില്‍ നിന്നും ഇത്രയധികം വിദ്യാര്‍ത്ഥികളെ ലഭിക്കുവാന്‍ സാദ്ധ്യത കുറവാണെന്നതു തന്നെ അടിസ്ഥാനപരമായി ഈ സങ്കല്പത്തെ തുരങ്കം വക്കുന്നു. കേരളത്തിലെ സാഹചര്യം വച്ച് നാം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ പടില്ല.
ഒരുക്കുന്ന പഠന സൌകര്യങ്ങള്‍ എത്രമാത്രം ഗുണപരമാവും എന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട്, എന്തെന്നാല്‍ നമ്മുടെ (കേരളത്തിലടക്കം) ഉള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥ നമ്മുടെ മുന്നില്‍ തെളിഞ്ഞു നില്ക്കുന്നു.
പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ മേഖലയില്‍ തന്നെ ജോലി ചെയ്യും എന്ന് ഉറപ്പിക്കാനാവില്ല, അഥവാ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഇവരുടെ സേവനം ലഭ്യമാകുമെന്നും ഉറപ്പ് പറയാനാവില്ല.കോടതി ഇടപെടലുകളും മറ്റും ഈ വിഷയത്തെ ഏതു രീതിയില്‍ മാറ്റി മറിക്കും എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ആരംഭിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ സമീപ കാല ചിത്രം നമ്മുടെ മുന്നില്‍ തെളിയുന്നു.
ഗ്രാമീണ മേഖലയില്‍ ചികിത്സകരെ കൊണ്ടു വരാന്‍ ചികിത്സാ രംഗത്തെ നിലവാരത്തില്‍ വെള്ളം ചേര്‍ക്കുക എന്നുള്ളത് ആത്മഹത്യാ പരമാണ്.
ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്കിക്കഴിഞ്ഞാല് ഏത് ഗ്രാമീണ മേഖലയിലും ഇവര്‍ക്ക് പ്രവര്‍ത്തിക്കാം, കേരളമടക്കം. നിലവില്‍ കേരളത്തിലെ സ്ഥിതി പരിശോധിച്ചാല്‍ ഈ അര വൈദ്യന്മാരെക്കൂടി ഉള്‍ക്കൊള്ളാന്‍ നമുക്ക് ഇടമില്ല.
സര്‍ക്കാര്‍ ചെയ്യേണ്ടത്:
അടിയന്തിരമായി ഈ തീരുമാനം പിന്‍വലിക്കുക.
ഗ്രാമീണ മേഖലയില്‍ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, താമസ്സം മറ്റ് സൌകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ തന്നെ ബാദ്ധ്യതയായി ഏറ്റെടുത്ത് ചെയ്യുക.
ഗ്രാമീണ മേഖലയില്‍ തൊഴിലെടുക്കുന്നതിന് അലവന്‍സുകളും മറ്റും അധികമായി നല്‍കുകയും, ബിരുദാനന്തര പഠനത്തിനും മറ്റും ഗ്രാമീണ സേവനം പ്രീറിക്വിസിറ്റ് എന്ന നിലയില്‍ നിയമാക്കുകയും ചെയ്യുക.
എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍:
നിലവില്‍ സര്‍ക്കാര്‍ തൊഴിലിനു പുറത്ത് നില്ക്കുന്ന വലിയൊരു വിഭാഗമാണ് അലോപ്പതി ഇതര ചികിത്സകര്‍. ആയൂര്‍വേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അധിക പരിശീലനം ആവശ്യമെങ്കില്‍ അത് നല്കി ഈ മേഖലയില്‍ വിന്യസിക്കുക. തങ്ങള്‍ ഈ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ഇവരുടെ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.
അലോപ്പതിയില്‍ തന്നെ പാരാമെഡിക്കല്‍ വിഭാഗങ്ങളായ ഫാര്‍മസി, നഴ്സിങ് തുടങ്ങിയ വിഭാഗങ്ങള്‍ എം.ബി.ബി.എസിന്റെ അടിസ്ഥാന കോഴ്സുകള്‍ പഠിക്കുന്നവരാണ്. അനാട്ടമി, ഫിസിയോളജി തുടങ്ങിയ എല്ലാ കോഴ്സുകളും ഈ വിഭാഗങ്ങളുടെ പഠനത്തിലുണ്ടെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഈ വിഭാഗം പാരാമെഡിക്കല്‍ വിഭാഗത്തെ കൂടുതല്‍ പരിശീലനം നല്കി ഗ്രാമീണ സേവനത്തിന് നിയോഗിക്കാവുന്നതാണ്.
നിലവിലെ ചികിത്സാ രംഗത്ത് കാര്യമായ മൂല്യശോഷണങ്ങള്‍ വരാത്തവണ്ണമുള്ള ഇത്തരം പ്രായോഗിക സമീപനം സ്വീകരിക്കുന്നതിനു പകരം അര വൈദ്യന്മാരെ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരു പരിധി വരെ മൌലികാവകാശത്തിന്റ്റെ ലംഘനം കൂടിയാണ്. എല്ലാ പൌരന്മാര്ക്കും തുല്യ നീതി ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഗ്രാമീണര്‍ക്ക് നിലവാരം കുറഞ്ഞ ചികിത്സയും പട്ടണത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും എന്ന കാഴ്ചപ്പാടിലേക്ക് പോകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുക തന്നെ ചെയ്യും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗണ്യമായ അന്തരം ഇനി ശാരീരിക ആരോഗ്യ രംഗത്തേക്കും വ്യാപിക്കുന്നതിന്റെ മുന്നോടിയാവുമോ ഈ പരിഷ്കാരം?
ഗൌരവമാര്‍ന്ന ചര്‍ച്ചകള്‍ ആവശ്യമുള്ള ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച തീരുമാനങ്ങള്‍ അടിച്ചേല്പ്പിക്കുകയില്ല എന്ന് ആശിക്കാനെ നമുക്കാവൂ.
ആരോഗ്യരംഗത്ത് ഇത്രയും ബാലിശമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് ഇവര്‍ ഒന്നാലോചിച്ചിരുന്നെങ്കില്‍!ഈ വിഷയത്തെക്കുറിച്ച് രണ്ടു ദിവസം മുമ്പ് ഡോ.മുരളീധരന് ഒരു ലേഖനം മാതൃഭൂമി ദിനപ്പത്രത്തില്എഴുതിയിരുന്നതു ശ്രദ്ധിക്കൂ.
ReplyDeleteനല്ല ലേഖനം ! എന്നാലും അല്പം യാഥാസ്തിതിക കാഴ്ചപ്പാടോടെയായോ എന്നൊരു സംശയം!
ReplyDeleteകേരളത്തില്‍ ഇതിന്റെ ആവശ്യമില്ല എന്ന് ഇവിടുത്തെ മന്ത്രിമാരും മെഡിക്കല്‍ യൂണിയങ്കാരും പറയുന്നതുകേട്ടു ! ഒരു സംശയം....കേരളത്തിലെ എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഡോക്ടര്‍മാരുണ്ടോ? അല്ലെങ്കില്‍ എവിടേയും ജോലി ചെയ്യാന്‍ ഇവര്‍ തയ്യാറുണ്ടോ? ഇല്ല എന്നു വ്യക്തമായി എനിക്കറിയാം. ഇടുക്കി, വയനാട് ജില്ലകളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്ത എത്രയോ സര്‍ക്കാര്‍ ആശുപത്രികള്‍ ! വര്‍ഷങ്ങളായി ഒറ്റ ഡോക്ടര്‍ പോലുമില്ലാത്ത സര്‍ക്കാര്‍ ആശുപത്രി ഇടുക്കി ജില്ലയിലുണ്ട് ! അഥവാ ഒരാളെ നിയമിച്ചാല്‍ ഒരാശ്ചകൊണ്ടുതന്നെ അയാള്‍ സ്തലം മാറ്റം വാങ്ങിപ്പോകുന്നു !. അവരേയും കുറ്റം പറയാന്‍ പറ്റില്ല. കാരണം നാട്ടില്‍ നല്ല വരുമാനം കിട്ടുന്ന ഒരാള്‍ക്ക് കൊടുംതണുപ്പില്‍ യാത്രാസൌകര്യ്ം പോലുമില്ലാത്തിടത്ത് ജീവിക്കാന്‍ മടികാണുമല്ലോ !
ഇതിനു പരിഹാരമായി കൂടുതല്‍ അലവന്‍സുകളും ഉപരിപഡ്ഡനത്തിനു സംവരണവും ഒക്കെ ഏര്‍പ്പെടുത്തിയിട്ടും ഫലിക്കുന്നില്ലത്രേ ! അതിനാലാണു മുറിവൈദ്യം എന്നാക്ഷേപിക്കുന്ന ഈ കോഴ്സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേരളത്തിലെ ഗ്രാമങ്ങളിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും അടുത്തകാലം വരെ “കമ്പൌണ്ടര്‍” എന്ന ആളാണ് (ഫാര്മസിസ്സ്റ്റ്)ചികിത്സിചിരുന്നത് എന്ന വസ്തുതകൂടി നാം ഓര്‍ക്കണം. കാരണം അവിടെയൊന്നും ഡോക്ടര്‍ ഇല്ലയിരുന്നു. എല്ലാ രോഗികള്‍ക്കും ഒരു ചുവന്ന വെള്ളവും കുറച്ച് പരസെറ്റമോള്‍ ഗുളികയും ചികിത്സ !
ഒരു നെഞ്ചുവേദന വന്നാല്‍ ഏഅറ്റവും അടുത്തപട്ടണത്തിലെ ഡോക്ടറെക്കാണാന്‍ നാലുമണിക്കൂര്‍ യാത്രയും ചെയ്ത് രണ്ടായിരം രൂപ ജീപ്പുകൂലിയും കൊടുത്ത് യാത്ര ചെയ്യേണ്ടിവരുന്ന ഒരു പാവപ്പെട്ടവനു ഒരാശ്വാസമാകില്ലേ ഒരിന്ജക്ഷനെങ്കിലും എടുക്കാനറിയാവുന്ന ഒരാള്‍ സമീപത്തുണ്ടാവുന്നത് ? അടുത്ത ആശുപത്രിയില്‍ എത്തിക്കാനുള്ള സാവകാശമെങ്കിലും അവര്‍ക്ക് ഇതുമൂലം ലഭിക്കും.
ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ മിക്ക രോഗങ്ങള്‍ക്കും ചെയ്യുന്നത് അടുത്തുള്ള മെഡിക്കല്‍ സ്ടോറില്‍ ചെന്നു രോഗം പറഞ്ഞു ഏതെങ്കിലും ഗുളിക വാങ്ങി കഴിക്കുകയാണ്! അതിന്റെ അപകട സാധ്യത എത്രത്തോളം വലുതെന്നറിയാമല്ലോ.
ഉള്‍നാടന്‍പ്രദേശങ്ങളില്‍ ജോലിചെയ്യാന്‍ സാദാ ഡോക്ടര്‍മാര്‍ വിമുഖത കാണിക്കുന്ന കാലത്തോളം മറ്റെന്തെങ്കിലും പോവഴിമാത്രമേ ജനക്ഷേമം ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ മുന്പിലുള്ളൂ. അതു ഏതുപക്ഷമാണെങ്കിലും.
ചെറിയ പനി പൊലുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ സ്പെഷിയലിസ്റ്റ് തന്നെ വേണമെന്നുള്ള മലയാളിയുടെ ചിന്താഗതിയല്ലേ ഈ പ്രതിഷേധങ്ങള്‍ക്കു പുറകിലും? ഈ മുറിവൈദ്യം വേണമോ എന്നു പറയേണ്ടത് ലാപ്ടോപ്പും ബ്ലൂടൂത്തുമൊക്കെ ഉപയോഗിക്കുന്ന നമ്മളല്ല....പകരം വിറകുകീറുമ്പോള്‍ കോടാലികൊണ്ട് വിരല്‍ അറ്റുപോയപ്പോള്‍ കുറഞ്ഞചിലവില്‍ വൈദ്യസഹായത്തിനു മാര്ഗമില്ലത്തതുകൊണ്ട് കമ്മ്യൂണിസ്റ്റ് പച്ചയും കാപ്പിപ്പൊടിയുമൊക്കെയിട്ടു മുറിവു കെട്ടിവെക്കുന്ന ഗ്രാമവാസിയാണ്. അവന്റെ ബുധിമുട്ട് നമുക്കൊന്നും മനസിലാവില്ല.
ചെറിയ രൊഗങ്ങള്ക്ക് ചികിത്സിക്കാനും ചെറിയ അത്യാവശ്യ സര്‍ജറികള്‍ നടത്താനും ഒക്കെയുള്ള വിദ്യാഭ്യാസം നല്കി ചിലരെ ഗ്രാമങ്ങളില്‍ നിയമിച്ചാല്‍ അത് പാവപ്പെട്ടവര്ക്കൊരാശ്വാസമാവില്ലേ? ഈ സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ ഗ്രാമങ്ങളില്‍ തന്നെ ജോലി ചെയ്യണം എന്നുള്ളതുകൊണ്ട് അതിനും ആളുകള്‍ തയ്യാറാവും. കൂടുതല്‍ വിദഗ്ദചികിത്സ വേണമെങ്കില്‍ അത് ലഭിക്കുന്നിടത്ത് പോകാമല്ലോ. ഇപ്പോള്‍ തന്നെ പണമുള്ളവന് സ്പെഷ്യലിസ്റ്റിന്റെയടുത്തും അല്ലാത്തവന് സാദാ ഡോക്ടറുടെയടുത്തും പോകുമ്പോള്‍ തന്നെ ചികിത്സാവേര്തിരിവില്ലേ?
അതിനാല്‍ തങ്ങളുടെ വിലപേശല്‍ ശക്തികുറയും എന്നുവിചാരിച്ച് ഒരു നല്ല ലക്ഷ്യത്തെ മുന്‍വിധിയോടെ തകര്‍ക്കാനുള്ള നീക്കമായേ എനിക്കിതിനെ കാണാനാവൂ..
പാവങ്ങളേക്കുറിച്ച് ഇത്രയും വിചാരമുള്ള ഈ ഡോക്ടര്‍മാര്‍ തന്നെയല്ലെ കുറച്ച്നാള്‍ മുന്‍പ് അവരെ ചികിത്സിക്കാതെ സമരം നടത്തിയത്? അവസാനം കടുത്ത നടപടികള്‍ വേണ്ടിവന്നു അവര്‍ക്ക് വീണ്ടും പാവങ്ങളോടു സ്നേഹം തോന്നാന്‍ !
ഒരു വൈദ്യവുമില്ലാത്തതിനേക്കാള് നല്ലതാണ് മുറിവൈദ്യം ! അല്ലെങ്കില്‍ ഈ യൂണിയന്കാര് ഉറപ്പു തരട്ടെ കേരളത്തില്‍ ഒരു സര്‍ക്കാരാശുപത്രീലും ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്ത അവസ്ഥ ഉണ്ടാവില്ല എന്നു് !
അതിനു കുറച്ച് ബുദ്ധിമുട്ടും ഇവര്‍.... കാരണം ഇതിന്റെയെല്ലാം പിന്നില്‍ ലക്ഷ്യങ്ങള്‍ മറ്റുപലതുമാണല്ലോ.... അല്ലാതെ പാവങ്ങളോടുള്ള സ്നേഹമല്ലല്ലോ.....
വിമര്‍ശിക്കാതെ വിജയകരമായി എങ്ങിനെ ഇതു നടപ്പാക്കാം എന്നു ഇവര്‍ ആലോചിച്ചിരുന്നു എങ്കില്‍ എത്ര നന്നായേനേ !
അനിൽ മാഷിന്റെ പോസ്റ്റും നാട്ടുകാരന്റെ കമന്റും വായിച്ചു കഴിഞ്ഞപ്പോൾ രണ്ടിലും കുറേ സത്യങ്ങൾ ഉണ്ടെന്ന് മനസ്സിലായി. എങ്കിലും ഡോക്റ്റർ എന്ന പൊസിഷനിൽ ഇരിക്കുന്നയാൾക്ക് എന്ത് എങ്ങനെ പഠിച്ചു എന്നതിനേക്കാൾ, മനുഷ്യജീവനോട് വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലി എന്ന കാര്യമാണ് പ്രധാനം. അങ്ങനെ നോക്കുമ്പോൾ ആ കോഴ്സ് ഭാഗികമായി നടത്തുന്നതിനേക്കാൾ നല്ലതല്ലേ ശരിയായ രീതിയിൽ പഠിച്ചിറങ്ങിയവരെ മാത്രം ഡോക്റ്ററാക്കുക എന്നത്. വിദേശരാജ്യങ്ങളിലെ ഡോക്റ്റർ പഠനം 7 വർഷം ആണെന്ന് കേട്ടീട്ടുണ്ട് (പി.ജി ഉൾപ്പടെ ആവാം)
ReplyDeleteവാദങ്ങള്‍ കണ്ടു ....
ReplyDeleteആദ്യമായി പറയട്ടെ ..ലോകത്തെ മറ്റു പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദൈര്‍ഖ്യം കുറഞ്ഞ വൈദ്യ വിദ്യാഭ്യാസ രീതികളില്‍ ഒന്നാണ് നാം പിന്തുടരുന്നത് ... ഇന്നത്തെ ലോകത്തിലെ വികസിച്ചു വരുന്ന അറിവുകള്‍ ഉള്‍ക്കൊള്ളാന്‍ ഈ കാല അളവ് തന്നെ പരിമിതം ആണ് .... അതിനിടയില്‍ ആണ് ആ ദൈഖ്യം തന്നെ വീണ്ടും കുറക്കാന്‍ ഉള്ള ശ്രമം ...
ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് ....
ഒന്ന് : ഗ്രാമീണ മേഖലക്ക് മാത്രം എന്ന് പറയുന്ന ഈ സംഗതി അവിടെ തന്നെ നില നിര്‍ത്തും എന്ന് കരുതാന്‍ യുക്തി പരം ആയ ഒരു ന്യായവും ഇല്ല... ഇത്തരം കോഴ്സ് കഴിഞ്ഞു ഇറങ്ങുന്നവര്‍ നഗരത്തില്‍ പ്രാക്ടീസ് ചെയ്താല്‍ എങ്ങിനെ തടയും ...? ൯ഗൊവെര്ന്മെന്ട നു പരമാവധി ചെയ്യാന്‍ കഴിയുക അവര്‍ക്ക് നഗരത്തില്‍ ഗോവെര്മെന്റ്റ് ജോലി കൊടുക്കാതിരിക്കുക എന്നത് മാത്രം ആകും ... ഈ സംഭവം ഒരു പ്രാവസ്ജ്യം തുടങ്ങിയാല്‍ കോടതികളുടെ ഇടപെടലികള് എന്നാ അപഹാസ്യതയും സഹിക്കേണ്ടി വരും ..സ്വാശ്രയ രംഗത്തെ വൃതികെടുകളില് കോടതികളുടെ യുക്തി ഹീനം ആയ ഇടപെടുകള്‍ വഹിച്ച പങ്കു നമ്മുടെ മുന്നില്‍ ഉണ്ട്.... ഒരു സ്ഥാപനം തുടങ്ങി കുറെ പേരെ ചേര്‍ത്ത് പിന്നെ കുട്ടികളുടെ ഭാവി എന്നാ ഉമ്മാകി കാണിച്ചു കുറച്ചു പണം എറിഞ്ഞു ഒരു അഭിഭാഷകനെയും വിലക്കെടുതാല് കോടതികള്‍ മുട്ട് മടക്കും ... എവിടെയും അത് തന്നെ സംഭവിക്കും .... ഏതാനും വര്‍ഷങ്ങള്‍ക്കു അകം ഈ ഗ്രാമ വൈദ്യന്മാര് നഗരത്തില്‍ കുടിയേറും... വീണ്ടും ഗ്രാമങ്ങളുടെ അവസ്ഥ അത് തന്നെ ആകും ..
അത് കൊണ്ട് പരിഹാരം മുറി വൈദ്യം അല്ല ...
കേരളത്തില്‍ നടപ്പാകിയ നിര്ഭാന്ധിത ഗ്രാമീണ സേവനം ഇതിനു ഒരു നല്ല ബദല്‍ ആണ്... ഇന്ന് കേരളത്തിലെ ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍ മാരുടെ അഭാവം എന്നാ കാര്യം ഏറെകൂരെ ഇല്ല എന്ന് തന്നെ പറയാം ( അടിസ്ഥാന് സൌകര്യങ്ങളുടെ അപര്യാപ്തത തികച്ചും വേറെ ഒരു വിഷയം ആണ് ) ..കേരളത്തില്‍ ഇന്ന് ഗ്രാമീണ മേഖലയില്‍ തൊഴില്‍ എടുക്കുന്ന ഡോക്ടര്‍ മാര്‍ക്ക് കൂടുതല്‍ ശമ്പളവും ഉപരി പഠനത്തിനു പ്രത്യേക സീറ്റുകളും നല്കുന്ന സമ്പ്രദായം ഉണ്ട് ... പഠിച്ചു ഇറങ്ങുന്ന ഡോക്ടര്‍ റെ സംഭന്ധിച്ചിടത്തോളം ഈ രീതി ആകര്‍ഷകം തന്നെ ആണ്....
ഈ ബദല്‍ ഇന്ത്യ യില്‍ വ്യാപിപ്പിക്കുക ആണ് വേണ്ടത് ... മെഡിക്കല്‍ കോളേജ് കളുടെ സൗകര്യം വര്‍ധിപ്പിച്ചു സീറ്റ് കളുടെ എണ്ണം ആവശ്യംങ്ങില് കൂട്ടാവുന്നത് ആണ് ...
ഗ്രാമത്തില്‍ ജനിച്ചു പോയി എന്നത് കൊണ്ട് പാതി വിദ്യാഭ്യാസവും പാതി ചികിത്സയും എക്കാലവും അനുഭവിക്കണം എന്നാ ആശയം ഗ്രാമങ്ങളെ സഹായിക്കാന്‍ അല്ല ..മറിച്ചു പൊട്ടു വിദ്യകളിലൂടെ ഗ്രാമങ്ങളെ തുടര്‍ന്നും ചൂഷണം ചെയ്യാന്‍ ഉള്ള ഒരു തരാം താണ ശ്രമ മാത്രം ആണ്.... ഇതിനെതിരെ കേരളം സമര്‍പ്പിച്ച ബദല്‍ ഒന്ന് പരിഗണിക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറാകും എന്ന് ആശിക്കാം ... ഇല്ലെങ്ങില്‍ നമ്മുടെ രാജ്യത്തെആരോഗ്യ രംഗത്ത് ദൂര വ്യാപകം ആയ ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കലും , രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തെ കുറിച്ച് പുറം ലോകത്തിനു പരിഹാസ്യം ആയ ഒരു ചിത്രം നല്‍കലും ആകും ഫലം ..
അപ്പുവേട്ടന് പറഞ്ഞത് ശരി. രണ്ടു ഭാഗത്തും ശരികള്‍ ഉണ്ട്.
ReplyDeleteഎന്റെ ചിന്ത ഇത് പോലെ : -
ഫ്രം http://medicineatboolokam.blogspot.com/2010/01/blog-post.html
"ലോകരാജ്യങ്ങളെ പൊതുവില്‍ ബാധിക്കുന്ന രോഗ/രോഗാവസ്ഥകളില്‍ ചികിത്സയ്ക്ക് ഉപകരിക്കുന്ന അവശ്യമരുന്നുകളുടെ ഒരു വര്‍ഗ്ഗീകരിച്ച പട്ടിക ലോകാരോഗ്യസംഘടന 1970കളുടെ ഒടുക്കം മുതലിങ്ങോട്ട് രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കി ഇറക്കാറുണ്ട് . പ്രതിരോധകുത്തിവയ്പ്പുകളും സിരകളിലൂടെ കുത്തിവയ്ക്കാവുന്ന ഗ്ലൂക്കോസ്, ഉപ്പുവെള്ളം ആദിയായ ഡ്രിപ്പ് മരുന്നുകളും, മുറിവും മറ്റും അണുവിമുക്തമാക്കാനുപയോഗിക്കുന്നവയും അടക്കം ഏതാണ്ട് 350-ഓളം മരുന്നുകളേ ഈ ലിസ്റ്റിലുള്ളൂ. ഇതുകൊണ്ട് 90% ത്തോളം രോഗ/ രോഗാവസ്ഥകളെയും ചികിത്സിക്കാം. പിന്നെയും ബാക്കിയാവുന്നത് ചില ഹൈടെക് മരുന്നുകളാണ് - ഹൃദ്രോഗത്തില്‍ സ്റ്റെന്റ് ഇടുന്നതിനു മുന്നോടിയായി ഉപയോഗിക്കുന്ന എപ്റ്റിഫബറ്റൈഡ്(Eptifibatide), രക്തക്കൊഴുപ്പു കുറയ്ക്കാനുപയോഗിക്കുന്ന സ്റ്റാറ്റിനു(Statins)കളൊഴിച്ചുള്ള മരുന്നുകള്‍ , ഇമ്മ്യൂണോമോഡുലേറ്റര് വിഭാഗത്തിലെ ചിലവ എന്നിങ്ങനെ. "
അപ്പം പിന്നെ, ഈ 350+ മരുന്ന്കളില് വേണ്ട സമയത്ത്, വേണ്ടത് എടുത്തു തരാന്‍ വളരെ അടുത്ത് ഒരു ആള് ഉണ്ടെങ്കില്‍ that would be life saving.
പണ്ട് (ചോരത്തിളപ്പ് കൂടി നില്ല്കുന്ന സമയത്ത്) കര്‍ണാടകയിലെ ഹാസന് സമീപം ഉള്ള ഒരു ഉള്ള്ഗ്രമാതില് വെച്ച് accident ആയി, അവിടത്തെ ഒരേ ഒരു Govt ഹോസ്പിറ്റലില്‍ വെച്ച് ഒരു നേഴ്സ് ജീവന് രക്ഷിച്ചത് കണ്ടതാണ്. അവരുടെ മുറിവൈദ്യം ആണ് ജീവന് രക്ഷിച്ചത്. Something is better than nothing.
പഠിത്തം കഴിഞു നഗരത്തില്‍ പോകുന്ന ഒരു ശതാമാനം ആള്കാര് ഉണ്ടാവാം. പക്ഷെ, പഠിത്തം കഴിഞു കുറെ അധികം ഈ ആള്കാര് ഉണ്ടാകുമ്പോള്‍, അവിടെ competition വരുമ്പോള്‍, അവര്‍ തന്നെ തിരിച്ചു വരിലെ?
അത് പോലെ, Pvt Hospitals നടത്തുന്ന പിരിവില്‍ കുറച്ചു മാറ്റം വരില്ലേ ?
ഏതാണ്ടെല്ലാ സൂചനകളും പോസ്റ്റില്‍ തന്നെ ഉണ്ടെന്നാണ് എന്റെ ധാരണ.
ReplyDeleteപ്രൈമറി ഹെല്‍ത്ത് സെന്റേഴ്സാണ് ബിരുദ ധാരിയായ ഡോക്ടര്‍ ഉണ്ടാവുന്ന ഏറ്റവും താഴെയുള്ള സ്ഥാപനം, അതിനു കീഴില്‍ സബ് സെന്ററുകളുണ്ട്, ഇവിടെ മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ് മാത്രമേ ഉണ്ടാവൂ. ഇവിടെ ചികിത്സ ഇല്ല, ഗ്രാമീണാരോഗ്യം കാക്കുന്നതിനുള്ള ജോലിയാണ് പ്രധാനമായും സര്‍ക്കാര്‍ വിവക്ഷിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ ചികിത്സ നടത്തുന്നുണ്ടാവാം, ഒരു ഡോക്ടറെക്കാള്‍ നല്ലവണ്ണം പ്രസവം കൈകാര്യം ചെയ്യുന്ന മിഡ്വൈഫുമാരും ഉണ്ടാകാം. എന്നു കരുതി അവര്‍ക്ക് നിലവില്‍ ചികിത്സിക്കാനുള്ള അധികാരം ഇല്ല. സാമാന്യ ബുദ്ധിയും നല്ലൊരു ഡ്രഗ് ഇന്റക്സും കയ്യിലുണ്ടെങ്കില്‍ അത്യാവശ്യ ചികിത്സ ആര്‍ക്കും നടത്താം, പക്ഷെ നിയമപരമായി ഇതിനും നിലനില്‍പ്പില്ല.
കൃത്യമായ സ്റ്റാന്‍ഡേര്‍ഡ്സ് നിലനില്‍ക്കുന്ന ഒരു മേഖലയില്‍ ആളെക്കിട്ടാനില്ല എന്ന് പറഞ്ഞ് സ്റ്റാന്‍ഡേര്‍ഡ് താഴ്ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല.
ഈ ഗ്രാമീണ ഡോക്ടര്‍മാര്‍ക്ക് നിഷ്കര്‍ഷിക്കുന്ന സില്ലബസിന് സമാനമായവ പഠിക്കുന്ന മറ്റ് വിഭാഗങ്ങള്‍ നിലവിലുണ്ടെന്ന് സൂചിപ്പിച്ചല്ലോ, അവരെ കൂടുതല്‍ പരിശീലനം നല്കി ഇത്തരം പ്രവര്ത്തനങ്ങള്ക്കുപയോഗിക്കാമല്ലോ. ഇനി അവരും പോകുകയില്ല എന്നു പറയുന്ന ഒരു സ്ഥലത്ത് ഈ പറയുന്ന പുതു വിഭാഗം പോകും എന്ന് എങ്ങിനെ പറയാനാവും?
അപ്പോള്‍ ഉദ്ദേശം ഗ്രാമീണ ജനതയെ ഉദ്ദരിക്കലല്ല, മറിച്ച് നമ്മുടെ ആരോഗ്യ മേഖല തകര്‍ക്കാനുള്ള ശ്രമത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ സര്‍ക്കാരും കൂട്ടു നില്ക്കുന്നു.
അനിലെ,
ReplyDeleteഉശിരൻ പോസ്റ്റ്....
അഭിനന്ദനങ്ങൾ.......
ചികിത്സയിൽ ഒന്നാം തരം രണ്ടാം തരം എന്നുള്ള വേർതിരിവ് ഒരിക്കലും അനുവദനീയമാകാൻ പാടില്ല. ഗ്രാമീണജനതയെ ചികിത്സിക്കാൻ മുറിവൈദ്യന്മാരെ സൃഷ്ടിച്ച് കൈകഴുകാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ആത്മാർത്ഥതയോ അർപ്പണ മനോഭാവമോ ഇല്ല. നിലവിലെ പഠന ചികിത്സാ പദ്ധതികളിൽ വെള്ളം ചേർത്ത് ഗ്രാമീണ ജനതയെ ആരോഗ്യവത്കരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ സുതാര്യമായി കാണാനാവില്ല. ക്വാളിഫൈഡ് ആയ ആൾക്കാർ തന്നെയാവണം ചികിത്സാ രംഗം കയ്യടക്കേണ്ടത്. അത് ഉറപ്പു വരുത്താനും ഗ്രാമീണ മേഖലയിൽ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കാനും സർക്കാർ മറ്റ് പോംവഴികൾ തേടണം. അതിനു മുതിരാതെ ഒറ്റയടിക്ക് നിലവിലെ വ്യവസ്ഥയെ പാടെ തകിടം മറിക്കുന്ന പരിഷ്കാരങ്ങളുടെ പിന്നാലെ പോകുന്നത് എന്ത് കൊണ്ടും ആശാസ്യമല്ല.
വളരെ നല്ല പോസ്റ്റ്.. അഭിനന്ദനങ്ങള്‍
ReplyDeleteനാട്ടുകാരനോട് യോജിക്കാന്‍ കഴിയുന്നില്ല.. നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് താഴ്ത്താതെ തന്നെ ഇതിനു മറ്റു പോംവഴി കാണുകയാണ് വേണ്ടത്.
ജെ. പി .എച്. എന്‍ നു പകരം എട്ടാം ക്ലാസ് പോലും പാസാവാത്തവരെ ആശ പ്രവര്തകര് എന്ന ചെല്ലപ്പേരില്‍ അവതരിപ്പിച്ച് ഗ്രാമീണാരോഗ്യം സംരക്ഷിക്കാന്‍ തുടങ്ങിയവര്‍ ഡോക്ടര്‍മാര്‍ക്ക് പകരം മുറിവൈദ്യന്മാരെയും കൊണ്ടുവരും. ഇതൊക്കെ തുടക്കത്തിലേ എതിര്‍ക്കപ്പെടണം.
ReplyDeleteഎല്ലാ പി.എച്.സി കളും ദരിദ്രമൊന്നും അല്ല കേട്ടോ . ഇതാ ഒന്നു നോക്കൂ
/
This comment has been removed by the author.
ReplyDeleteഹഹഹഹഹ..................
ReplyDeleteനമ്മുടെ കൊഞ്ഞണ്ണന്മാരായ ഡോക്റ്റര്‍മാരുടെ
സാമൂഹ്യ ചൂഷണത്തിന്റെ സുവര്‍ണ്ണകാലം അവസാനിക്കാനായി എന്ന മുന്നറിയിപ്പു നല്കുന്ന
കേന്ദ്ര ഗവണ്മെന്റിന്റെ ഈ വിപ്ലവകരമായ
പദ്ധതിയെ ചിത്രകാരന് അഭിവാദ്യങ്ങളോടെ സ്വാഗതം ചെയ്യുന്നു.
പണത്തിനുവേണ്ടി കൊള്ളയും കൂട്ടിക്കൊടുപ്പുമായി
ആരോഗ്യ പരിപാലന രംഗത്തെ വിഷലിപ്തമാക്കിയിട്ടുള്ള മുഴുക്കള്ളന് ഡോക്റ്റര്‍മാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും
ജനത്തെ മോചിപ്പിക്കാന്‍ മുറിവൈദ്യന്മാരെങ്കിലും
കുറച്ചെങ്കിലും മനുഷ്യപ്പറ്റുള്ള നാടന്‍ ഡോക്റ്റര്‍മാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് ജനങ്ങളുടെ ഭാഗ്യം തന്നെയായിരിക്കും.
മാത്രമല്ല, കൊഞ്ഞണ്ണന് ഡോക്റ്റര്‍മാരുടെ
സംഘടന ഈ വിപ്ലവത്തെ എതിര്‍ക്കുകയും
ഭയക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് മനുഷ്യസ്നേഹമോ, ജനസേവന താല്പ്പര്യമോകൊണ്ടാകില്ലെന്നത് 100% ഉറപ്പുള്ള കാര്യമാണല്ലോ. അതുകൊണ്ടുതന്നെ,
കൊഞ്ഞണ്ണന്മാരുടെ എതിര്‍പ്പിനെ ഒരു അംഗീകാരമായി ജനം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ലോക മരുന്നു കംബനികളുടേയും,സോപ്പ്,പേസ്റ്റ് തുടങ്ങിയ ചരക്കുകളുടേയും കൂട്ടിക്കൊടുപ്പുകാരായ കൊഞ്ഞണ്ണ സംഘടനകളെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വത്തിനെതിരെയുള്ള ജനകീയ സമരമായിപ്പോലും സര്‍ക്കാരിന്റെ വിപ്ലവകരമായ ഈ ആശയത്തെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
അതിപ്രധാനമായ ഈ വിഷയം ബ്ലോഗിലൂടെ അറിയിച്ച അനിലിനു നന്ദി.
B.R.H.C എന്ന പേര് മാറ്റി എന്ന B.P.H.C പേർ സീകരിക്കണം.
ReplyDeleteറൂറലിന് പകരം പ്രിമറി എന്ന് മാറ്റണം. ഇപ്പോൾ ചർച്ച ചെയ്യൂന്ന റൂറൽ എന്നോ അർബൻ എന്നോ തരം തിരിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം.
പകർച്ചവാധികൾ, സാധാരണ കാണുന്ന അസുഖങ്ങൾക്ക് ചികിൽസിക്കാനുള്ള അല്ലെങ്ങിൽ എല്ലാ രോഗിയും പ്രാഥമികമായി കാണേണ്ട ഒരു ഡോക്ടർ എന്ന നിലയിൽ ഒരു പുതിയ വിഭാഗം ഡോക്ടർമാർ ഉണ്ടാകണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇങ്ങനെയുള്ള ഡോക്ടർമാരെ എല്ലാ ആശുപത്രികളിലും നിയമിക്കണം.
അര വൈദ്യന്മാർ എന്ന് വിളികേണ്ട കാര്യമില്ല. വൻ കെട്ടിടങ്ങൾ പണിയാൻ "അഞ്ച് കൊല്ലം" പഠിച്ച ഒരു എഞ്ചിനീയർ വേണം, ചെറിയ വീടുകൾക്കും എഞ്ചിനീയർ വേണം എന്ന് വാശിപിടിക്കരുത്!
സഘടനകളുടെ എതിർപ്പ് കാര്യമാക്കേണ്ടതില്ല! അവർ അങ്ങനെയാ, ഡോക്ടർമാരുടെ എണ്ണം എത്രയും കുറയ്ക്കാമോ, അതാണ് അവരുടെ പദ്ധതി. ആളെണ്ണം കൂടിയാൽ ഡിമാന്റ് കുറയില്ലേ?
സ്വാശ്രയകോളേജിന്റെ ചരിത്രം പറയുന്നത് സർക്കാരിന്റെ ടോം ആൻഡ് ജെറി ചിന്തയാണ്!
നല്ല ലേഖനം അനില്‍..
ReplyDeleteഈ രംഗത്ത് കാര്യങ്ങള്‍ കൂടുതല്‍ വഴളാക്കുന്ന രീതിയിലാണു സര്‍ക്കാരിന്റെ പോക്കെന്ന് തോന്നുന്നു..ഗ്രാമീണ മേഖലക്ക് ഒരു തരവും മറ്റുള്ളവര്‍ക്ക് മറ്റൊരു തരവും വൈദ്യസേവനം നല്‍കാനേ ഇതു ഉപകരിക്കുകയുള്ളൂ..നിലവില്‍ ഉള്ള സര്‍ക്കാര്‍ ഡോകടര്‍മാര്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധിതമാക്കുകയാണ് ചെയ്യേണ്ടത്.
പാരാമെഡിക്കല്‍ രംഗത്തുള്ളവരെ വൈദ്യവൃത്തിക്ക് വിനിയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.ഗ്രാമീണം ആയാലും നാഗരികം ആയാലും അടിസ്ഥാന യോഗ്യത് ഉള്ളവരെ മാത്രമേ ഈ രംഗത്ത് കൊണ്ടുവരാവൂ..
സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷത്തിലേറേ കഴിഞ്ഞിട്ടും ഇന്‍ഡ്യയിലെ ആരോഗ്യ രംഗത്തെ പറ്റി ഏറ്റവും കൂടുതല്‍ കാലം ഇന്‍ഡ്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ വെളിവാക്കുന്ന വിവരങ്ങള്‍ എല്ലാവരുടേയും കണ്ണു തുറപ്പിച്ചെങ്കില്‍ !
ഇത് അത്ര എതിര്‍ക്കപ്പെടേണ്ട കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. പി എച് സി മുതല്‍ താഴോട്ടുള്ള ഗ്രമീണ മേഖലയിലെ ആശുപത്രികളില്‍ ചികിത്സിക്കപ്പെടുന്ന അസുഖങ്ങള്‍ പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ളവയല്ല. ഗൌരവതരമായ അസുഖങ്ങള്‍ മിക്കപ്പോഴും താലൂക്ക് ആശുപത്രി മുതല്‍ മുകളിലോട്ടുള്ള കേന്ദ്രങ്ങളിലേക്ക് പറഞ്ഞു വിടാറാണു പതിവു. ഇപ്പോള്‍ പി എച് സി കളില്‍ ചികിത്സിക്കപ്പെടുന്ന അസുഖങ്ങളിലെ 99 % വും ചികിത്സിക്കാന്‍ ഉള്ള വിവരവും വൈദഗ്ദ്ധ്യവും ഈ പരിശീലനം കൊണ്ട് നേടാവുന്നതാണ്. അതു കൊണ്ട് ആ വഴിയുള്ള ഉത്ഖണ്ഠക്ക് വലിയ കാര്യമില്ല.
ReplyDeleteഇന്‍ഡ്യയുടെ മൊത്തം അവസ്ഥ കേരളത്തെ വച്ച് വിലയിരുത്തുന്നത് മണ്ടത്തരമായിരിക്കും. മറ്റ് സംസ്ഥാനങ്ങള്‍ ആരോഗ്യ രംഗത്ത് വളരെ പിന്നിലാണ്. അവിടെ ഡോക്റ്റര്‍ മാരുടെ കുറവുണ്ട്. അവിടെ ഈ പുതിയ നയം വളരെയധികം ഉപകാരപ്പെടും.
പടിഞ്ഞാറന്‍ നാടുകളില്‍ Nurse Practicioner എന്ന ഒരു തസ്തിക തന്നെയുണ്ട്. രോഗികളെ പരിശോധിച്ച് ചികിത്സവരെ അവര്‍ നിശ്ചയിക്കാറുമുണ്ട്. അവിടങ്ങളില്‍ ഇവരെ മുറി വൈദ്യന്മാര് എന്നാരും വിളിക്കാറുമില്ല.
ഹോമിയോ ആയുര്‍വേദക്കാരെ ഈ പണി ഏല്‍പ്പിക്കുന്നത് വിഡ്ഡിത്തമായിരിക്കും. ആയുര്വേദക്കാര് ആയുര്‍വേദവും ഹോമിയോപ്പതിക്കാര്‍ ഹോമിയോപ്പതിയും ചികിത്സിക്കട്ടേ. അതല്ലെ നല്ലത്.
ഈ കാര്യത്തില്‍ ഞാനും നാട്ടു കാരന്റെ പക്ഷത്താ...
ReplyDeleteഇന്നത്തെ ഗ്രാമീണ പ്രൈമറി ഹെല്‍ത്ത് സെന്റ്ടരുകളില് ഒരു വലിയ ശതമാനത്തിന്റെയും സ്ഥിതി നോക്കിയാല്‍ , അര ഡോക്ടര്‍ ആണെങ്കിലും ചികിത്സിക്കാന്‍ എപ്പോഴും ആളുണ്ടായാല്‍ അതൊരു വലിയ കാര്യം തന്നെ.
അത്യാവശ്യത്തിനുള്ള പ്രാഥമിക ചികിത്സ മാത്രമല്ലേ അവിടെ ലഭ്യമാക്കുന്നുള്ളൂ . അതും ഒരേ തരത്തിലുള്ള അസുഖങ്ങള്‍ക്ക് വേണ്ടിയും ആവും മിക്കപോഴും അവിടെ ചികിത്സ തേടി എത്തുന്നതും.
മാത്രമല്ല ഇപ്പോഴും പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ കൊടുക്കുന്ന ചികിത്സകള്‍ പാരസെറ്റാമോള്‍ പിന്നെ മൂന്നാല് കൂട്ടം വേറെയും... അത്യാവശ്യം ട്രെസ്സിങ്ങും ഇത്രയൊക്കെ തന്നെ അല്ലെ. അതെങ്കിലും വൃത്തിയായി നടക്കട്ടെന്നെ. അത് ചെയ്യാന്‍ എം ബി ബി എസ്സുകാരന് തന്നെ വേണമെന്നില്ലല്ലോ.
അപ്പര്‍ ലിമിറ്റ് വ്യക്തമായി നിശ്ചയിചിടത്തോളം., ഇന്നത്തെ സാഹചര്യത്തില്‍ അര ഡോക്ടര്‍ അത്ര കണ്ടു എതിര്ക്കപെന്ടെന്ടതല്ല എന്ന് തോനുന്നു.
ഈ വിഷയത്തില്‍ വെറും രാഷ്ട്രീയ താല്പര്യം മാത്രമാണ് ഇവിടുത്തെ യൂണിയന് നോക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് ! കാരണം തീരെ തരാം താണ നിലവാരത്തില്‍ ജീവനെ വെച്ച് വില പേശുന്ന ഇവിടുത്തെ ഡോക്ടറന്മാര് ജനങ്ങളോടുള്ള സ്നേഹമാണ് ഈ എതിര്‍പ്പിനു പിന്നില്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. സംഘടിതംമായ തോന്ന്യവാസങ്ങള്‍ക്കുള്ള ലൈസന്സായിട്ടുമാത്രമാണ് ഇവിടുത്തെ സംഘടനകളെ ഉപയോഗിക്കുന്നതു. അതിനുള്ള അവസരം കുറയും എന്നതു മാത്രമാണ് പിറക്കുന്നതിനു മുന്‍പേ ഈ കുഞ്ഞിനെ കൊന്നുകളയാന്‍ സംഘടനക്കാര്ക്കിത്ര ഉത്സാഹം !
ReplyDeleteചിത്രകാരന് പറഞ്ഞതിലും കുറച്ചുകൂടുതല്‍ വാകുകള്‍ ഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കെതിരേ ഉപയോഗിക്കേണ്ടതുണ്ട്.
ഇതിനെതിരേ സത്യാഗ്രഹം പ്രഖ്യാപിച്ചിരിക്കുന്ന ഈ (മഹാ)ഡോക്ടര്‍മാരും അവരുടെ സംഘടനകളും നമ്മുടെ ആരോഗ്യവകുപ്പും മന്ത്രിയുമെല്ലാം കേരളത്തില്‍ നടക്കുന്ന വന്‍ വ്യാജമരുന്നു കച്ചവടങ്ങള്ക്കെതിരേയും അമിതമരുന്നുപയോഗത്തിനെതിരേയും ഇതിന്റെ പകുതി ശക്തിയോടെയെങ്കിലും പ്രതികരിച്ചുകാണുന്നില്ലല്ലോ !
പാവങ്ങള്‍ക്ക് അല്പമെങ്കിലും പ്രയോജനം കിട്ടും എന്നു പ്രതീക്ഷിക്കുന്ന ഒരു പദ്ധതിക്കെതിരേ എതിര്‍പ്പുയര്‍ത്താന്‍ ഇത്ര ഉത്സാഹം കാണിക്കുന്നതിനുപുറകില്‍ അമ്പലം മൊത്തം വിഴുങ്ങാനുള്ള സംഘടിതമായ ഉത്സാഹമല്ലേ എന്നു സംശയിക്കുന്നവരെ കുറ്റം പറയാനൊക്കുമോ ?
ഈ ഡോക്ടര്‍മാരുടെ ജനക്ഷേമതല്പരത കാരണം സ്വയം ചികിത്സ നടത്തുന്ന നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷത്തിനും കുറഞ്ഞചിലവില്‍ ചെറിയ അസുഖങ്ങള്‍ക്ക് ചികിത്സിക്കാന്‍ സൌകര്യം ലഭിക്കുമെങ്കില്‍ അതിനെ മുറിവൈദ്യം എന്നൊക്കെ പറഞ്ഞ് നശിപ്പിക്കരുത്. ഒരു ജലദോഷപ്പനി വന്നാല്‍ ഒരുകെട്ടുമരുന്നെഴുതിക്കൊടുക്കുന്ന ഫുള്വൈദ്യന്മാരേക്കളും ഭേദം ചെറിയ വല്ലചികിത്സയും കൊടുക്കുന്ന മുറിവൈദ്യന്മാരു തന്നെയാണു ഭേദം.
അതിനാല്‍ ഈ മുറിവൈദ്യന്മാരെ റെഫറല്‍ വൈദ്യന്മാരായിട്ടെങ്കിലും പരിഗണിച്ചാല്‍ പല പാവപ്പെട്ടവരുടേയും കഞ്ഞികുടിയെങ്കിലും മുട്ടാതിരിക്കും.
ഒരിക്കല്‍ അമ്മയെയും കൊണ്ട് പനിക്ക് ചികിത്സിക്കാന്‍ നാട്ടിലെ ഒരു പ്രമുഖ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ പോവുകയുണ്ടായി. മരുന്നിനും ചികിത്സയ്ക്കും കൂടെ എഴുപതു രൂപയായി . നൂറിന്റ്റെ നോട്ട് കൊടുത്തു. ഡോക്ടര്‍ മേശയിലോക്കെ നോക്കി ബാക്കി തരാന്‍ ചില്ലറ ഇല്ല. ആള് നേരെ എന്നോട് ചോദിക്ക്യാ..' മുപ്പതു ബാക്കി തരാന്‍ ചില്ലറ ഇല്ലല്ലോ. ഒരു ഇന്ജെക്ഷന് തരട്ടെ എന്ന് '.
ReplyDeleteവിഷയവുമായി നേരിട്ട് ബന്ധമില്ല. എങ്കിലും നമ്മുടെ അര അല്ലാത്ത ഡോക്ടരുമാര് ഗ്രാമങ്ങളില്‍ നടത്തുന്ന ചികിത്സയുടെ ഒരു നേര്‍ചിത്രം ആവും ഇത് എന്ന് തോനുന്നു .
ചാണക്യാ,
ReplyDeleteസര്‍ക്കാരിന്റെ പരിപാടികളില്‍ സഹകരിക്കത്തക്കവണ്ണം ഇവിടുത്തെ മെഡിക്കല്‍ പഠനത്തില്‍ നിയമപരമായ നിര്‍ബന്ധം വ്യവസ്ഥ ചെയ്യണം. ചില രാജ്യങ്ങളിലൊക്ക് നിര്‍ബന്ധിത സൈനിക സേവനം നിലവിലുണ്ടല്ലോ, അതുപോലെ.
ചിത്രകാരന്,
ഇതിലിത്ര ആഹ്ലാദിക്കാനെന്താണുള്ളതെന്ന് മനസ്സിലാവുന്നില്ല. എംബിബിഎസ് എന്ന വൈദ്യ ശാസ്ത്ര ശാഖ ഇന്ന് ചിത്രകാരന് വിവക്ഷിക്കുന്ന പോലെയുള്ള ഒന്നായി മാറിയത് മനുഷ്യജീവന് കൈകാര്യം ചെയ്യുന്നതുകൊണ്ടാണ്, ആര് വിചാരിച്ചാലും അത് മാറ്റാനുമാവില്ല, മാറേണ്ടത് ഈ ബിരുദത്തിലെത്തുന്ന വ്യക്തികളുടെ മനസ്സാണ്.
പുതിയതായി പുറത്തിറക്കാന്‍ പോകുന്ന മിനി ഡോക്ടര്‍മാരും ഈ മഹാരാജ്യത്ത് തന്നെ ജനിച്ചു വളര്‍ന്ന മനുഷ്യര്‍ തന്നെ. തങ്ങളുടെ എല്ലാ വ്യക്തി സൌകര്യങ്ങളും ഉപേക്ഷിച്ച് തങ്ങളെ കുട്ടിഡോക്ടര്മാരാക്കിയ സര്‍ക്കാരിനെ സേവിക്കാനുള്ള ത്യാഗ മനസ്സ് ഇവരും കാട്ടുമെന്ന് ആര്‍ക്ക് പറയാനാവും?
മറുവശത്ത് ഈ പറയുന്ന രീതിയില്‍ മെഡിക്കല്‍ സപ്പോര്‍ട്ടിനായി നഴ്സിങ് തുടങ്ങിയ കോഴ്സ് കഴിഞ്ഞ നിരവധി ആളുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതൊന്നും കാണാതെ പുതിയൊരു കോഴ്സ് തുടങ്ങാനുദ്ദേശിക്കുന്നത് നല്ല നീക്കമായി കാണാനാവില്ല.
കാക്കര,
ഒരു പ്രധാന സാങ്കേതിക പ്രശ്നം ആ മാറ്റത്തിലൂടെ പരിഹരിക്കപ്പെടും എന്നുള്ളത് ശരിയാണ്. എന്നാലും ഞാന്‍ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍ നിലനില്ക്കുന്നു.
സുനിലെ,
തീര്‍ച്ചയായും ഇന്ത്യയുടെ യഥാര്‍ത്ഥമുഖം ഇങ്ങനെയെങ്കിലും പുറത്തുവരുന്നുണ്ട്, പക്ഷെ അതിനെയും ചൂഷണം ചെയ്യാനാണല്ലോ ശ്രമം.
കാളിദാസന്,
അല്പം കൂടി ഗൌരവത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഒന്നില്‍ പോലും താങ്കളിതുവരെ പോയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയധികം വൈവിദ്ധ്യമാര്‍ന്ന ഒരു രോഗികളുടെ കൂട്ടം വേറെ എവിടേയും കാണാനാവില്ല. അവിടെ വളരെ കൃത്യമായ യോഗതയും കഴിവും ഉള്ളവര്‍ തന്നെ ഉണ്ടായേ മതിയാവൂ. താങ്കള്‍ പറഞ്ഞ നഴ്സിങ് സ്റ്റാഫിന്റെ സപ്പോര്‍ട്ട് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെയു അഭിപ്രായം.
നാട്ടുകാരന്,
കുറഞ്ഞ ചിലവില്‍ ചികിത്സ ലഭിക്കുന്നതിനെ ആരും എതിര്‍ക്കില്ല. അതിനായി മുന്നോട്ട് വക്കുന്ന നിര്‍ദ്ദേശം പ്രായോഗികമായി പരാജയപ്പെടാനുള്ള സാദ്ധ്യതകള്‍ ആണ് ഏറെ. റഫറല്‍ വൈദ്യന്മാരായി നിയോഗിക്കാനാവശ്യമായ ക്വാളിഫൈഡ് ഹാന്‍ഡ്സ് നിലവില്‍ നമുക്കുണ്ട് നാട്ടുകാരാ. പുതിയതായി പടച്ചു വിടണ്ട സാഹചര്യം ഇല്ല എന്നെ പറഞ്ഞുള്ളൂ.
കണ്ണനുണ്ണി,
ബാക്കിക്ക് ഇഞ്ചക്ഷന് തരട്ടെ എന്ന് ഒരു ഡോക്ടര്‍ ചോദിച്ചെങ്കില്‍ താങ്കള്‍ക്ക് പരാതിപ്പെടാന്‍ ഇവിടെ വേദികളുണ്ട്. ഇനി ഈ പറയുന്ന മിനി ഡോക്ടര്‍മാര്‍ ഇപ്രാകാരം ഒന്നും പെരുമാറില്ലെന്ന് താങ്കള്‍ക്ക് ഉറപ്പ് പറയാനാവുമോ?
നിലവിലെ ഡോക്ടര്‍മാരെ സംബന്ധിച്ച് നാട്ടുകാരനുള്പ്പെടുയുള്ളവര് ഉന്നയിച്ച കാര്യങ്ങളില്‍ അവരോടു യോജിക്കാതെ വയ്യ. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ മേഘലകളിലും എന്ന പോലെ ആരോഗ്യ രംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണ്. മനുഷ്യ ജീവന് കൈകാര്യം ചെയ്യുന്നു എന്നത് കൊണ്ടാണ് വിഷയം ഇത്ര സെന്‍സിറ്റീവ് ആകുന്നത്. പക്ഷെ, പുതുതായി സൃഷ്ടിക്കപ്പെടുന്ന ഡോക്ടര്‍മാര്‍(?) ഇവരില്‍ നിന്നും വ്യത്യസ്തരാവുമെന്നും കൂടുതല്‍ ജനസ്നേഹം ഉള്ളവരാവുമെന്നും ഒക്കെ എങ്ങനെയാണ് ഉറപ്പിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ആണെങ്കില്‍ തീര്‍ച്ചയായും കൈകൂലി വാങ്ങാന്‍ സ്കോപ് ഉണ്ട്. പിന്നെ മറ്റൊന്ന് ഗ്രാമങ്ങളില്‍ അവരുടെ സേവനം ഉറപ്പു വരുത്തുന്ന കാര്യമാണ്. ഇതിനും എന്താണ് ഉറപ്പ്?
ReplyDeleteപണത്തിനുവേണ്ടി കൊള്ളയും കൂട്ടിക്കൊടുപ്പുമായി
ReplyDeleteആരോഗ്യ പരിപാലന രംഗത്തെ വിഷലിപ്തമാക്കിയിട്ടുള്ള മുഴുക്കള്ളന് ഡോക്റ്റര്‍മാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും
ജനത്തെ മോചിപ്പിക്കാന്‍ മുറിവൈദ്യന്മാരെങ്കിലും
കുറച്ചെങ്കിലും മനുഷ്യപ്പറ്റുള്ള നാടന്‍ ഡോക്റ്റര്‍മാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് ജനങ്ങളുടെ ഭാഗ്യം തന്നെയായിരിക്കും.
മനുഷ്യപ്പറ്റുള്ള ഡോക്ടര്‍മാരെ തന്നെ സൃഷ്ടിച്ചു കൂടെ...? എന്തിനു നാടനാക്കണം....?
അനില്‍,
ReplyDeleteഅര്‍ഹിക്കുന്ന ഗൌരവത്തോടു കൂടി തന്നെയാണു ഞാന്‍ ഇതിനെ സമീപിച്ചത്. പക്ഷെ അനില്‍ കാണും പോലെ അല്ല എന്നു മാത്രം.
ഞാന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയിട്ടില്ല എന്നൊക്കെ അനിലിനു വിശ്വസിക്കാം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി രോഗികളുമായി അടുത്തിടപഴകുകയും ചികിത്സിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായ എനിക്ക് ഏതു തരം രോഗികളെയാണു പി എച് സി കളില്‍ ചികിത്സിക്കുന്നതെന്ന് നന്നായി അറിയാം. അനില്‍ കരുതുമ്പോലെ വൈവിധ്യമാര്‍ന്ന രോഗികളുടെ കൂട്ടമൊന്നും അവിടെ വരുന്നില്ല. വരുന്ന രോഗികളില്‍ 90 % പേര്‍ക്കും ചികിത്സ നല്കാന് അത്ര വലിയ വൈദഗ്ദ്ധ്യം അവശ്യമില്ല.
ഇപ്പോള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പരിശീലനം വഴി യോഗ്യതയും കഴിവുമുണ്ടാകില്ല എന്ന് ആദ്യമേ തീരുമാനിക്കുന്നതുകൊണ്ടാണി ബുദ്ധിമുട്ട്. ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂ. അടിസ്ഥാന വിവരമുണ്ടാക്കുന്ന സിലബസിനെ അടിസ്ഥാനമാക്കി , യോഗ്യതയുള്ള അദ്ധ്യാപകര്‍ പഠിപ്പിച്ച്, നിശ്ചിത നിലവാരമുള്ള പരീക്ഷ നടത്തിയാല്‍ യോഗ്യതയുണ്ടകും.
താങ്കള്‍ പിന്തുണക്കുന്ന നേഴ്സിങ് സ്റ്റാഫിനു 3 വര്‍ഷം കൊണ്ട് ഇത് ചെയ്യാനുള്ള യോഗ്യതുണ്ടെങ്കില് അവരേക്കാള്‍ കൂടുതല്‍ പരിശീലനം നേടുന്ന ഇവര്‍ക്കും യോഗ്യതയുണ്ടാകുമെന്നതില് യാതൊരു സംശയവുമില്ല.
ആയുര്‍വേദക്കാരും ഹോമിയോപ്പതിക്കാരും നടത്തുന്നതില്‍ തെറ്റില്ല എന്നു പറയുന്ന അവിയല്‍ വൈദ്യത്തേക്കാള്‍ എത്രയോ മെച്ചമാണ് ശരിയായ പരിശീലനം നേടി യോഗ്യത തെളിയിച്ച് ഇവര്‍ ചെയ്യാന്‍ പോകുന്ന ശരിയായ വൈദ്യന്റെ പണി.
കാളിദാസന്,
ReplyDeleteചര്‍ച്ച രണ്ട് പോസ്റ്റുകളിലായി നടക്കുന്നതിന്റെ ഒരു കണ്ഫ്യൂഷന് ഉണ്ട്. നമ്മുടെ ഗ്രാമത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്റ്ററുകളില്‍ വരുന്നത്ര വൈവിദ്ധ്യമാര്‍ന്ന കേസുകള്‍ മറ്റെവിടെയും കിട്ടില്ല എന്ന പ്രസ്ഥാവനയില്‍ ഞാന്‍ ഉറച്ച് നില്ക്കുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടറെ മാത്രമേ കാണൂ എന്ന് വാശിയില്ല്ലാത്ത, വാശിപിടിച്ചാലും കാണാന്‍ പണമില്ലാത്ത ആളുകള്‍ ഒരുപാട് ഇന്നും ഈ കേരളത്തില്‍ പോലും ഉണ്ട്. അവരെല്ലാം ആദ്യ ഘട്ടം എന്ന നിലയില്‍ പി.എച്ച്,സി കളില്‍ തന്നെയാണ് എത്തുന്നത്. എല്ലാരും പറയുന്നപോലെ പാരസെറ്റമോള്‍ നല്കുന്നതു മാത്രമല്ല ചികിത്സ. വന്നയാളുടെ തോള്‍വേദന വെറും സ്പ്രെയിനാണോ, ഡിസ്ലൊക്കേഷനാണോ, ആഞ്ചൈനയുടെ തുടക്കമാണോ അതോ മറ്റു വല്ലതുമാണോ എന്ന് തീരുമാനിക്കുകയാണ് മരുന്ന് നല്കുന്നതിനേക്കാള് പ്രധാനം എന്നാണ് എന്റെ കാഴ്ചപ്പാട്.
ഇനി പാരാ മെഡിക്കല്‍ സ്റ്റാഫിനെ പിന്തുണക്കുന്ന കാര്യം. എന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചയിലും ഈ കാര്യം ഞാന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാരെ ലോകാവസാനം വരെ കിട്ടാന്‍ പോകുന്നില്ല എന്ന് ധാരണയിലാണ് ഈ പുതിയ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ സ്ഥിതികള്‍ മാറി വരികയാണ്, കുറച്ച് വര്‍ഷത്തേക്ക് മാത്രം നിലനിന്നേക്കാവുന്ന ഈ താല്‍ക്കാലിക പ്രതിഭാസം ഷോര്‍ട്ട് ടേം മെഷേഴ്സ് ഉപയോഗിച്ചാണ് ടാക്കിള്‍ ചെയ്യേണ്ടത്. അല്ലാതെ പുതിയ കോഴ്സ് തുടങ്ങി ആയിരങ്ങള്‍ (ലക്ഷങ്ങള്‍) പടച്ചു വിട്ട ശേഷം പഴയ സ്റ്റാറ്റസിലേക്ക് മടങ്ങുക ബുദ്ധിമുട്ടായിരിക്കും. നിലവില്‍ നമ്മുടെ കയ്യിലുള്ള സംവിധാനങ്ങളെ ഈ ഇടക്കാലത്തേക്ക് ഉപയോഗിക്കുക.
എന്റെ ബ്ലോഗില്‍ ജോജു ഇട്ട ചില കമന്റുകള്‍ ഇവിടേക്ക് കോപ്പി പേസ്റ്റുന്നു.
ReplyDeleteN.J ജോജൂ പറഞ്ഞു...
ബിഎ.ആര്.എം.എസിനോട് യോജിപ്പുണ്ട്. അനിലിന്റെ അഭിപ്രായങ്ങളോടും ഏറെക്കുറെ യോജിക്കുന്നു.
കേരളത്തില്‍ തന്നെ ഗ്രാമീണസേവനത്തിനു ഡോക്ടര്‍മാര്‍ക്കു ദൌര്‍ലഭ്യമുണ്ട്. അപ്പോള്‍ പിന്നെ മറ്റു സംസ്ഥാനങ്ങളുടെ കാര്യം പറയേണ്ട. തീര്‍ച്ചയായും ഈ പ്രശ്നം പരിഹരിയ്ക്കപ്പെടേണ്ടതുമാണ്.
രോഗം വരുമ്പോഴുണ്ടാകുന്ന താത്കാലിക ബന്ധത്തിനപ്പുറം ഈ മേഖലയില്‍ പരിചയമില്ലാത്തെ എന്റെ അഭിപ്രായത്തിന് അത്രയും വില കല്പിച്ചാല് മതി എന്നൊരു മുന്‍കൂര്‍ ജാമ്യം.
സാധാരണ രോഗങ്ങളുടെ കാര്യത്തില്‍ ഒരു എം.ബി.ബി.എസ് ഡോക്ടറുടെ ആവശ്യമില്ല, അഥവാ എംബിബിഎസ്സുകാരന്റെ ജ്ഞാനം പ്രയോഗിക്കേണ്ട സാധാരണ രോഗങ്ങള്‍ കുറവാണ്. ജലദോഷം, ചുമ, പനി, വയറിളക്കം, പ്രഷറ്, ഷുഗര്‍, സാധാരണ സ്കിന്‍ രോഗങ്ങള്‍, സാധാരണ ഒടിവ്, ചതവ്, ഉളുക്ക്, ചിക്കന്‍ പോക്സ്, മുണ്ടിനീര് തുടങ്ങി ചില പ്രായങ്ങളില്‍, ചില പ്രത്യേക കാലാവസ്ഥയില്‍ ഉണ്ടാകാറുള്ള സാധാരണ അസുഖങ്ങള്‍ക്ക് ഈ അഞ്ചു വര്‍ഷത്തെ എംബിബിഎസ് വേണമെന്നില്ല. സാധാരണ രോഗങ്ങള്‍ക്ക് ചികിത്സയും മറ്റു രോഗങ്ങള്‍ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടറിനുള്ള ശുപാര്‍ശയും എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ഈ ആശയത്തില്‍ ആശങ്കാജനകമായി ഒന്നും തോന്നുന്നില്ല.
2010, ഫെബ്രുവരി 12 5:37 pm
"അടിയന്തിരമായി ഈ തീരുമാനം പിന്‍വലിക്കുക." എന്നതിനോടുഴിച്ച് " സര്‍ക്കാര്‍ ചെയ്യേണ്ടത്" എന്ന തലക്കെട്ടിനു താഴെക്കൊടുത്തിരിയ്ക്കുന്നതിനോടു യോജിപ്പാണുള്ളത്.
"എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍"
അലോപ്പതി ഇതരവിഭാഗങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസിനു പുറത്താണൊ എന്നകാര്യത്തില്‍ സംശയമുണ്ട്. കേരളത്തിലെങ്കിലും സര്‍ക്കാര്‍ വക ഹോമിയോപ്പതി ഡിസ്പെന്‍സറികളുണ്ട്. പഞ്ചാബിലും ഉള്ളതയി ഇന്റര്നെറ്റില്കണ്ടു. ആയുര്‍വ്വേദത്തിന്റെ കാര്യത്തില്‍ ഒരു ആയുര്‍വ്വേദ കോളേജല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ വകയായി ഉള്ളത് അറിയില്ല. എങ്കില്‍ തന്നെയും അഭിപ്രായത്തിന്റെ ഉദ്ദ്യേശത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
ഹോമിയോപ്പതിയ്ക്കും ആയുര്‍വ്വേദത്തിനും കൂടുതല്‍ പ്രചാരം കൊടുക്കുന്നത് 'ഐ.എം.എ പോലെയുള്ള സംഘടനകളുടെ എതിര്‍പ്പ് വിളിച്ചു വരുത്തുക'യില്ലെന്ന് എന്താണുറപ്പ്. ഹോമിയോപ്പതിയും ആയുര്‍വ്വേദവും കപടശാസ്ത്രമാണെന്നു വിശ്വസിയ്ക്കുന്നവരും പ്രചരിപ്പിയ്ക്കുന്നവരും ബൂലോകത്തും ഉണ്ടല്ലോ.
ഫാര്മ്മസിയും നേസ്ഴിങ്ങും പഠിച്ചവരെ പരിശീലനം നല്കി ഗ്രാമീണസേവനത്തിന് ഉപയോഗിയ്ക്കാമെങ്കില്‍ തീര്ചയയും ഗ്രാമീണസേവനം ലക്ഷ്യമാക്കി ചികിത്സകരെ തയ്യാറാക്കുന്നതില്‍ ഒരു തകരാറുമില്ല.
2010, ഫെബ്രുവരി 12 6:00 pm
N.J ജോജൂ പറഞ്ഞു...
ReplyDeleteഇതിലെ സാമ്പത്തിക ശാസ്ത്രം
കുറഞ്ഞ ചിലവില്‍-പഠനചിലവും കുറഞ്ഞ ശമ്പളവും- ഗ്രാമീണസേവനത്തിന് ആളുകളെ ലഭിയ്ക്കും.
പോസ്റ്റിലെ രാഷ്ട്രീയത്തോടുള്ള പ്രതികരണം
1.അര വൈദ്യന്മാരെ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരു പരിധി വരെ മൌലികാവകാശത്തിന്റ്റെ ലംഘനം കൂടിയാണ്.
2.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗണ്യമായ അന്തരം ഇനി ശാരീരിക ആരോഗ്യ രംഗത്തേക്കും വ്യാപിക്കുന്നതിന്റെ മുന്നോടിയാവുമോ ഈ പരിഷ്കാരം?
ഇന്നു നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറമെയാണ് ഇത് എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ട് ഇതുവരുന്നതോടെ ഗ്രാമത്തിലുള്ള ആള്‍ക്കും എം.ബി.ബി.എസ് ഡോക്ടറിന്റെ ചികിത്സ കിട്ടില്ല എന്നു വരുന്നില്ല. അതുകൊണ്ട് മൌലീകാവകാശത്തിന്റെ ലംഘനം ഉണ്ടാവുന്നില്ല.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എല്ലായിടത്തുമുണ്ട്. ചികിത്സകിട്ടുക എന്നതാണു പ്രധാനം. അതിനുള്ള സാധ്യത കൂട്ടുക എന്നാല്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നല്ലേ അര്‍ത്ഥം.
2010, ഫെബ്രുവരി 12 6:13 pm
N.J ജോജൂ പറഞ്ഞു...
"അര വൈദ്യന്മാർ എന്ന് വിളികേണ്ട കാര്യമില്ല. വൻ കെട്ടിടങ്ങൾ പണിയാൻ "അഞ്ച് കൊല്ലം" പഠിച്ച ഒരു എഞ്ചിനീയർ വേണം, ചെറിയ വീടുകൾക്കും എഞ്ചിനീയർ വേണം എന്ന് വാശിപിടിക്കരുത്!" (കാക്കര)
"പി എച് സി കളില്‍ ചികിത്സിക്കപ്പെടുന്ന അസുഖങ്ങളിലെ 99 % വും ചികിത്സിക്കാന്‍ ഉള്ള വിവരവും വൈദഗ്ദ്ധ്യവും ഈ പരിശീലനം കൊണ്ട് നേടാവുന്നതാണ്...അവിടെ ഈ പുതിയ നയം വളരെയധികം ഉപകാരപ്പെടും...പടിഞ്ഞാറന്‍ നാടുകളില്‍ Nurse Practicioner എന്ന ഒരു തസ്തിക തന്നെയുണ്ട്."(kaalidaasan )
ഈ അഭിപ്രായങ്ങളോട് യോജിക്കുന്നു.
അവിടെ ജോജുവിനോട് പറഞ്ഞ മറുപടി ഇവിടേയും ഇടുന്നു.
ReplyDeleteജോജു,
കാളിദാസനോട് പറഞ്ഞ കാര്യം ചേര്‍ത്തു വായിക്കുമല്ലോ. ഏറ്റവും എക്സ്പര്‍ട്ടൈസ് വേണ്ട ഒരു സ്ഥലമാണ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍. അവിടെ ചികിത്സിച്ചില്ലെങ്കിലും ഇന്നയിടത്തേക്ക് പോയിക്കോളൂ എന്ന് പറയുക അത്ര എളുപ്പമല്ലെന്ന് ചികിത്സാ രംഗമവുമായി ബന്ധമുള്ളവര്‍ക്ക് പെട്ടന്ന് മനസ്സിലാവും.ഡയഗ്നോസിസ് , ഡിഫറന്‍ഷ്യല്‍ ഡയഗ്നോസിസ് ഇവ രണ്ടുമാണ് ചികിത്സയുടെ കാതല്‍.
മറ്റ് വിഭഗം ചികിത്സകരെ അത്യാവശ്യത്തിനുപയോഗിക്കുന്നതില് തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഫാര്‍മസി , നഴ്സിങ് തുടങ്ങിയ കോഴ്സുകളുടെ ആദ്യ ഭാഗം സിലബസുകളെല്ലാം സമാനമാണ്. വേണമെങ്കില്‍ വളരെ ചെറിയ മിനുക്കുപണികളോടെ ഇവരെ വളരെ സിമ്പിളായി നാം ഉദ്ദേശിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനാവും. അവരുടെ ഡെസിഗ്നേറ്റഡ് ഡ്യൂട്ടിക്ക് പിന്നീട് കയറുകയുമാവാം. എന്നാല്‍ പുതിയതായി വിഭാവനം ചെയ്യുന്ന ടീംസിന്റെ ഭാവി എന്താവു?
ഇവിടെ ഡോക്ടര്‍മാരുടെ എണ്ണം കൂടി വരികയാണ്, കൂടുതല്‍ കൂടുതല്‍ ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോകടര്‍മാരുടെ എണ്ണം കൂടി വരികയാണ്. അപ്പോള്‍ ഒരു ചെറിയ കാലഘട്ടം മറികടക്കാനായി ഒരു പുതിയ കോഴ്സും ഒരു പറ്റം ബിരുദ ധാരികളെയും പടച്ചു വിട്ടാല്‍ ഭാവിയില്‍ നാം എന്തു ചെയ്യും? ഇത് പഠിച്ചിറങ്ങിയവര്‍ എന്തു ചെയ്യും?
അപ്പോള്‍ താല്‍ക്കാലികമായി നിലനില്‍ക്കുന്ന ഒരു സംഗതിയെ മറികടക്കാന്‍ താല്‍ക്കാലിക പരിഹാരങ്ങളാണ് ആവശ്യം.
സാമ്പത്തിക ശാസ്ത്രത്തോട് ഞാന്‍ യോജിക്കുന്നില്ല. കുറഞ്ഞ ശമ്പളത്തില്‍ ഇവര്‍ ഇത്തരം ഗ്രാമങ്ങളില്‍ പോയി പ്രവര്‍ത്തിക്കും എന്ന് എന്ത് അടിസ്ഥാനത്തിലാണ് ജോജു പറയുന്നത്?
പിന്നെ രാഷ്ട്രീയം, തീര്‍ച്ചയായും ഈ പോസ്റ്റ് മുന്നോട്ട് വക്കുന്ന ഒരു കാഴ്ചപ്പാട് ഉണ്ടാവുമല്ലോ. ഗ്രാമങ്ങളില്‍ മാത്രം സേവനം നടത്താന്‍ വേണ്ടി അല്പം ഗുണനിലവാരം കുറഞ്ഞ ഡോക്ടര്‍മാര്‍, പട്ടണക്കാര്‍ക്ക് മുഴു ഡോക്ടര്‍മാര്‍ എന്ന കാഴ്ചപ്പാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ ഒരു അവകാശ ലംഘനവും താങ്കള്‍ക്ക് തോന്നുന്നില്ലെ? കാക്കര പറഞ്ഞ പോലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ചികിത്സിക്കാമെന്നായിരുന്നെങ്കില് കുഴപ്പമില്ലായിരുന്നു.
ഗ്രാമങ്ങളില്‍ കുറഞ്ഞ ചിലവില്‍ ചികിത്സിക്കാന്‍ ആളുള്ളപ്പോള്‍ കൂടിയ ചിലവുള്ള ഡോക്ടര്‍മാരുടെ അടുത്ത് ആരെങ്കിലും പോകുമോ?
ഫലത്തില്‍ എം.ബി.ബി.എസുകാരന് ഗ്രാമത്തിലേക്ക് പോകാത്ത അവസ്ഥ സങ്കീര്‍ണ്ണമാക്കാനെ ഇത് ഉപകരിക്കൂ
2010, ഫെബ്രുവരി 12 9:29 pm
ബി.എച്ച്.ആർ.സി എന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്, അതിനാൽ തന്നെയാണ്, ഞാൻ ബി.പി.ആർ.സി എന്ന് നാമകരണം ചെയ്തത്. ചികിൽസ്സാരീതിയിൽ ഗ്രാമമെന്നും പട്ടണമെന്നും തരംതിരിക്കേണ്ടതില്ല. തരം തിരിക്കേണ്ടത് ചെറിയ അസുഖം വലിയ അസുഖം അല്ലെങ്ങിൽ പ്രാഥമികമായി കാണേണ്ട ഡോക്ടർ അതിന് ശേഷം കാണേണ്ട ഡോക്ടർ, അങ്ങനെയാണ്. ഒരു കോളേജിൽ രണ്ടു തരം ഫീസുണ്ടായാൽ രണ്ടു തരം പൗരൻമാർ ഉണ്ടാകും എന്ന് പറഞ്ഞ് പാവപെട്ടവന്റെ വയറ്റത്തടിച്ച കോടതി ഗ്രാമ-പട്ടണ തരം തിരിവ് കാണാതെ പോയാൽ...
ReplyDeleteഎം.ബി.ബി.എസ്സ് എന്ന് പറയുമ്പോൾ മാസ്റ്ററും ബി.എച്ച്. ആർ.സി എന്ന് പറയുമ്പോൾ, ബാച്ചലറും വ്യക്തമായ വേർതിരിവ് ഉണ്ട്. അതിനാൽ തന്നെ “വിലപിടിച്ച” ഡോക്ടർമാരുടെ “വിലയിടിയില്ല”. അവരുടെ പ്രതിഷേധത്തിന്റെ സാമൂഹ്യ പ്രശ്നമാണിത്.
ജനറൽ നേർസിങ്ങ് പഠിച്ചവർ, ചില രാജ്യങ്ങളിൽ പ്രസവം എടുക്കുന്നു, ഇനി വല്ല മുറിക്കലും കുത്തികൂട്ടലും വേണ്ടിവന്നാൽ അതും അവർ തന്നെ ചെയ്യുന്നു. കേരളത്തിലോ? പ്രസവം എടുക്കാനും എം.ബി.ബി.എസ്. ഉം അതിനും മുകളിലും പഠിച്ച ഡോക്ടർ വേണം.
സ്വാശ്രയ കോളേജിന്റെ കോടതിടപെടലുകൾ, അതിന്റെ സാമ്പത്തിക പ്രവേശന കാര്യങ്ങളുമായി ബദ്ധപ്പെട്ടതാണ്. ഏതു കോളേജിൽ പഠിച്ചാലും പൊതു പരീക്ഷയാണെങ്ങിൽ ഒരു വിത്യാസവുമില്ല.
ബാച്ചലർ ഡോക്ടർമാരെ വലിയ വിദ്യാലയങ്ങളിലും, കോളേജുകളിലും, കമ്പനികളിലും നിയമിക്കണം. ഓരൊ പഞ്ചായത്ത് വാർഡിലും ഒരു ഡോക്ടർ നിർബന്തമായും വേണം. ഇവിടെയൊന്നും “വിലപിടിച്ച” ഡോക്ടർമാർ വേണ്ടതില്ല.
ഒരു ചെറിയ കാലഘട്ടമല്ല മറികടക്കാനുള്ളത്, നൂറ്റാണ്ടുകൾതന്നെയാണ്!
"എം.ബി.ബി.എസ്സ് എന്ന് പറയുമ്പോൾ മാസ്റ്ററും ബി.എച്ച്. ആർ.സി എന്ന് പറയുമ്പോൾ, ബാച്ചലറും വ്യക്തമായ വേർതിരിവ് ഉണ്ട്."
ReplyDeleteM B B S - Bachelor of Medicine and Bachelor of Surgery അതല്ലേ ശരി.......?
എന്റെ പിഴ.
ReplyDeleteപെട്ടെന്ന് കമന്റിയപ്പോൾ പറ്റിയ പിഴ.
ഷാ, ചൂണ്ടികാണിച്ചതിന് നന്ദി.
അനിൽ പറഞ്ഞു “വാഹനം ഓടിക്കാന്‍ അറിയാമെങ്കിലും ലൈസന്‍സില്ലാതെ താങ്കള്‍ക്ക് അത് പൊതു നിരത്തില്‍ ഓടിക്കാനാവില്ല. ബസ് ഓടിക്കാന്‍ ഉള്ള ഡ്രൈവര്‍മാരില്ലെന്ന് കരുതി ഓട്ടോക്കാര്‍ക്ക് ബസെടുത്തു കൊടുത്താല്‍ എങ്ങിനെ ഉണ്ടാകും?”
ReplyDeleteപുതിയ പദ്ധതിയിൽ, ലൈസൻസ് ഇല്ലാതെയല്ല ഡോക്ടർമാരെ സ്രിഷ്ടിക്കുന്നത്. ലൈസൻസോടുകൂടി തന്നെയാണ്.
ഡോക്ടറെ മാറ്റി കമ്പൗണ്ടർ മതി എന്ന് പറഞ്ഞാൽ താങ്ങൾക്ക് ബസ്സിന്റെ ഉദകരണം കൊണ്ടുവരാം. ഇവിടെ അങ്ങനെയാണൊ. ബസ്സിന്റെ ഉദാകരണം മാറ്റി വിമാനത്തിന്റെ ഉദാകരണം എടുക്കുക. പൈലെറ്റ് ലൈസൻസ് കിട്ടുന്ന എല്ലാവർക്കും എല്ലാ വീമാനവും പറപ്പിക്കാൻ അനുമതിയില്ല. പലതരം പൈലെറ്റ്മാരെ സ്രിഷ്ടിക്കുന്നത്പോലെ പലതരം ഡോക്ടർമാർ.
ഒരു കാലത്ത് വളരെ ഉയരത്തിൽ സ്ഥാപിച്ച ഒരു ഫ്ലാറ്റ്ഫോം പ്രായോഗികതതിൽ ഊന്നി രണ്ടായി വിഭജിച്ച് പഴയ ഫ്ലാറ്റ്ഫോം അതെപടി നിലനിർത്തി ഒരു പുതിയ ഫ്ലാറ്റ്ഫോം (അല്പം താഴെ) നിർമ്മിക്കുന്നു. അവരുടെ ചികിൽസാപരിധിയും താഴെ തന്നെയാണ്.
എം.ബി.ബി.എസിന്റെ മുകളിൽ സ്പെഷ്യലിസ്റ്റിനെ കാണുന്നത്പോലെ ബി.ആർ.എച്ച്.സി യുടെ മുകളിൽ എം.ബി.ബി.എസിനെ കാണാമല്ലോ? സ്കൂൾ അദ്ധ്യാപകർ എന്ന് പറയുമ്പോൾ നേർസ്സറി മുതൽ പ്ലസ് 2 വരെയാകാമല്ലോ, ഇവിടെയും പല നിലവാരം. രോഗത്തിന്റെ നിലവാരത്തിനനുസരിച്ച്പോരെ ഡോക്ടർമാരും?
കാക്കര,
ReplyDeleteനിലവിലെ എം.ബി.ബി.എസ് സില്ലബസ് അടിസ്ഥാന ചികിത്സക്ക് ആവശ്യമില്ലാത്തതാണെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. അങ്ങിനെ നോക്കിയാല്‍ എല്ലാ ബിരുദങ്ങളുടേയും സ്ഥിതി ഇതുതന്നെയല്ലെ?
ഇവിടെ അടിസ്ഥാന പ്രശ്നം എം.ബി.ബി.എസുകാരനായാല്‍ ഗ്രാമത്തില്‍ പോകുന്നില്ല എന്നതല്ല, ആ ബിരുധം ധരിച്ചിരിക്കുന്ന മനുഷ്യന് അതിനു തയ്യാറാവുന്നില്ല എന്നതാണ്. അത് പുതിയ ഒരു കോഴ്സ് കൊണ്ടു വരുന്നതുകൊണ്ട് പരിഹരിക്കപ്പെടുകയുമില്ല. മനുഷ്യന്റെ സങ്കുചിത ചിന്തകള്‍ മാറണം, അതൊരു സാമൂഹിക പ്രശ്നമാണ്.
സര്‍ക്കാരിന് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്, അത് ചെയ്യാതെ ഉള്ള ഒളിച്ചോട്ടമാണിത്, പുറമെ ബോണസായി ഒരു പുതിയ കോഴ്സും സൃഷ്ടിച്ചെടുക്കുക.
എഞ്ചിനിയറിങ് വിഭാഗത്തില്‍ നിലനില്‍ക്കുന്ന ഡിഗ്രിക്കു പുറമെ ഡിപ്ലോമ നിലനില്‍ക്കുന്നപോലെ ഒന്നാണ് ഇവിടെ വിഭാവനം ചെയ്യപ്പെടുന്നതെന്ന് വ്യക്തമല്ലെ , കാക്കര?കച്ചവടം എന്നതില്‍ കവിഞ്ഞ് പക്ഷെ അത് ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ലെന്ന് കാലം തെളിയിക്കും.
ഷാ,
ചര്‍ച്ചകള്‍ വീക്ഷിക്കുന്നതില്‍ നന്ദി.
അനില്‍,
ReplyDeleteപ്രസ്ഥാവനയില്‍ ഉറച്ചു നില്‍ക്കാനുള്ള എല്ലാ അവകാശവും അനിലിനുണ്ട്.
പക്ഷെ എന്റെ അഭിപ്രായം അതല്ല. പി എച് സി കളില്‍ അത്ര വൈവിധ്യമാര്‍ന്ന കേസുകളൊനും വരലില്ല എന്നതാണു വാസ്തവം. എത്ര പവപ്പെട്ടവനായാലും ഒരു രോഗം വന്നാല്‍ ബന്ധുക്കളുടെയും പരിചയക്കാരുടെയും അയല്‍ വാസികളുടെയും അഭിപ്രായം തേടുക സാധാരണമാണ്. കുറെയധികം ആളുകള്‍ക്ക് മിക്ക രോഗങ്ങളേക്കുറിച്ചും അടിസ്ഥാന വിവരമുണ്ട്. അത് മാത്രമല്ല എവിടെയൊക്കെ അതിനു ചികിത്സ കിട്ടുമെന്നും അറിവുണ്ട്. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണു സാധാരണ ആളുകള്‍ എവിടെ വൈദ്യ സഹായം തേടണമെന്നു തീരുമാനിക്കുന്നത്.
താങ്ക്ളുടെ നിലപാട് ഒരു വദ്ത്തിനു വ്ണ്ടി സമതിച്ചാല്‍ തന്നെ ഗുരുതരമായ അസുഖ്മുള്ളവരെ പി എച് സി കളില്‍ ചികിത്സിക്കാറില്ല. വിദഗ്ദ്ധ ചികിത്സക്കാണു വിദഗ്ദ്ധന്റെ സഹായം ആവശ്യമുള്ളത്. ഗുരുതരമായ രോഗമാണെന്നു മനസിലാക്കാന്‍ അത്ര വൈദഗ്ദ്ധ്യം ആവശ്യമില്ല. കുറഞ്ഞ പരിശിലനം കൊണ്ട് നേടാവുന്ന അറിവു വച്ച് തോള്‍വേദന വെറും സ്പ്രെയിനാണോ, ഡിസ്ലൊക്കേഷനാണോ, ആഞ്ചൈനയുടെ തുടക്കമാണോ അതോ മറ്റു വല്ലതുമാണോ എന്ന് മനസിലാക്കാം. ആഞ്ചൈന ചികിത്സിക്കാന്‍ വിദഗ്ദ്ധ പരിശീലനം വേണ്ടി വരും. പക്ഷെ പി എച് സികളില്‍ ആഞ്ചൈന ചികിത്സിക്കാറില്ല.
ഇനി അനിലിന്റെ അറിവിലേക്കായി ഞാന്‍ മറ്റൊരു കാര്യം പറയാം. മിക്ക വൈദ്യ ശാസ്ത്ര വിഭാഗങ്ങളിലും ഡിപ്ളോമ എന്ന ഒരു ഇടപാടുണ്ട്. ഡി ജി ഒ എന്നത് ഗൈനക്കോളജിയിലെ ബിരുദാനതര ഡിപ്ളോമയാണ്. അത് രണ്ടു വര്‍ഷവും അതിലെ തനെ എം ഡി എന്ന ഡിഗ്രി മൂന്നു വര്‍ഷവും ആണ്. ഒരു വര്‍ഷം കുറവു പഠിക്കുന്ന ഡി ജി ഒകാര്ക്ക് സ്ത്രീ രോഗം ചികിത്സിക്കാന്‍ എം ഡി ക്കാരെക്കാള്‍ യോഗ്യത കുറവാണെന്നാരും പറയില്ല. അവര്‍ പഠിക്കുന്നതൊരേ സിലബസും അവരുടെ ക്ളാസുകള്‍ ഒന്നുതന്നെയുമാണ്. പല എം ഡി ദിഗ്രി ഉള്ളവരേക്കാളും വിദഗ്ദ്ധമായി ഡി ജി ഒ ഡിപ്ളോമയുള്ളവര്‍ ചികിത്സിക്കുന്നും ഉണ്ട്.
അതു കൊണ്ട് ഈ പുതിയ കോഴ്സിനേപ്പറ്റിയുള്ള ആശങ്കകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നാണെന്റെ അഭിപ്രായം. ഞാന്‍ ഒരിക്കല്‍ കൂടി പറയട്ടേ. കേരളത്തിലെ അവസ്ഥ വച്ച് ഇന്‍ഡ്യയെ മുഴുവന്‍ വിലയിരുത്തരുതേ. മലബാര്‍ ഹില്ലിലെ താമസക്കാരുടെ ജീവിത രീതി വച്ച് അതാണിന്ഡ്യഎന്നു പറയുന്നത് വിഡ്ഡിത്തമാണെന്നേ എനിക്ക് പറയുവാനുള്ളു.
അനില്‍,
ReplyDeleteബസ് ഓടിക്കാന്‍ ഉള്ള ഡ്രൈവര്‍മാരില്ലെന്ന് കരുതി ഓട്ടോക്കാര്‍ക്ക് ബസെടുത്തു കൊടുത്താല്‍ എങ്ങിനെ ഉണ്ടാകും?
അതാരും ചെയ്യില്ല. അങ്ങനെ ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല.
ഓട്ടോ ഡ്രൈവറെ ബസ് ഓടിക്കാനുള്ള പരിശീലനം നല്‍കിയിട്ട് ബസ് ഓടിക്കാന്‍ നല്കിയാല് ഒരു കുഴപ്പവുമില്ല.
നാട്ടുമ്പുറത്തു കൂടി അലഞ്ഞു നടക്കുന്നവരെ ഒരു ദിവസം പെട്ടെന്നു പി എച് സി കളില്‍ കൊണ്ടിരുത്തി ചികിത്സിച്ചോളൂ എന്നൊന്നും പറയാന്‍ പോകുന്നില്ല. യോഗ്യരായവരെ നിശ്ചിത മാനദണ്ഢം അനുസരിച്ച് തെരഞ്ഞെടുത്ത് പരിശീലനം നല്കി നിലവാരം വിലയിരുത്തിയിട്ടേ ചികിത്സിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കൂ.
ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ഓടിക്കാന്‍ പരിശീലനം നല്കി , കഴിവുണ്ടോ എന്നു വിലയിരുത്താന്‍ ടെസ്റ്റ് നടത്തി അതില്‍ പാസായാല്‍ ലൈസന്‍സ് നല്കി ബസ് ഓടിക്കാന്‍ ഏല്‍പ്പിക്കുന്നതു പോലെ.
കാളിദാസന്,
ReplyDeleteതാങ്കള്‍ ഏതു സ്ഥലത്തെ പി.എച്ച്.സി കളെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ല. എന്റെ ഗ്രാമത്തില്‍ രണ്ട് വലിയ രണ്ട് പ്രൈവറ്റ് ആശുപത്രി ഉണ്ട്, എന്നിരുന്നാലും ദിവസേന 300 - 400 ആണ് ഇവിടങ്ങളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ശരാശരി ഓ.പി. അതില്‍ എല്ലാ അസുഖങ്ങള്‍ക്കും ചികിത്സ തേടി വരുന്നവരുണ്ട്, അവര്‍ക്ക് ചികിത്സയും നല്‍കാറുണ്ട്. ഇതാണ് സ്ഥിതിയെങ്കില്‍ താങ്കള്‍ പറഞ്ഞ ബോധവാന്മാരായ അയല്‍ വാസികള്‍ പോലുമില്ലാത്ത ആദിവാസി മേഖലകളിലെ സ്ഥിതി എന്താവും?
അതിനേക്കാള്‍ മോശം സ്ഥിതി ആണ് കേരളത്തിനു പുറത്തുള്ള ശരാശരി ഇന്ത്യന്‍ ഗ്രാമങ്ങളില്‍. അപ്പോള്‍ താങ്കള്‍ പറഞ്ഞ വാചകം തിരികെയും ആപ്ലിക്കബിള്‍ ആകുന്നു, കേരളത്തെ വച്ച് മൊത്തം ആരോഗ്യ മേഖല അളക്കരുത്.
പിന്നെ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ, അത് അടിസ്ഥാന ബിരുദം നേടിക്കഴിഞ്ഞുള്ള കാര്യമാണ്. പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളാവട്ടെ മിക്കവാറും ഏതെങ്കിലുമൊരു പ്രത്യേക രോഗത്തില്‍ ഊന്നിയുള്ള പഠനമായിരിക്കും, എന്നിട്ടവര്‍ മൊത്തം ചികിത്സയുടെ (സര്‍ജറി, മെഡിസിന്) കുത്തക ഏറ്റെടുക്കുന്നു. അതുപോകട്ടെ, അടിസ്ഥാന യോഗ്യതയിലാണ് ഇവിടെ വെള്ളം ചേര്‍ക്കല്‍ പ്രതീക്ഷിക്കുന്നത്.
നമുക്ക് ക്രോഡീകരിക്കാറായെന്ന് തോന്നുന്നു.
അവസാനം എത്തിച്ചേര്‍ന്നിരിക്കുന്നത്, എം.ബി.ബി.എസില്‍ താഴെ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സു പോലെ ഒന്ന് ആരോഗ്യ മേഖലയിലും വരാന്‍ പോകുന്നു എന്നതാണ് വാസ്തവം. പക്ഷെ അതിന് പറയുന്ന ന്യായങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മാത്രം. പാവം ഗ്രാമീണരുടെ പേരില്‍ പുതിയൊരു കോഴ്സ്സും അതിന്റ്റെ മറവില്‍ പുതിയൊരു വ്യവസായവും വരാന്‍ പോകുന്നു എന്നതാണ് യഥാര്‍ത്ഥ ചിത്രം.
മുന്നെ ഒരു കമന്റില്‍ ഞാന്‍ പറഞ്ഞു , പ്രശ്നം കോഴ്സിനല്ല, അത് പഠിച്ചിറങ്ങുന്ന വ്യക്തിക്കാണ്. നിലവിലെ ഈ സാമൂഹിക സ്ഥിതി മാറാത്തിടത്തോളം ഏതു കോഴ്സ് കൊണ്ടുവന്നാലും ഗ്രാമീണ മേഖലയില്‍ ആരോഗ്യ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാനും പോകുന്നില്ല.കോരന് കഞ്ഞി കുമ്പിളില്‍ തന്നെ ആയിരിക്കും അത് ഡിഗ്രിക്കാരന് വിളമ്പിയാലും അര ഡിഗ്രിക്കാരന് വിളമ്പിയാലും.
കേന്ദ്ര സർക്കാർപോലും വ്യക്തമായ ഒരു തീരുമാനത്തിലെത്തിയിട്ടില്ല, പക്ഷെ തീരുമാനിക്കുമ്പോൾ, ഞാനാഹ്രഗിക്കുന്ന കാര്യങ്ങൽ ചുരുക്കി എഴുതാം.
ReplyDelete1. ബി.ആർ.എച്ച്.സി എന്ന പേർ മാറ്റി ബി.പി.എച്ച്.സി എന്ന പേർ സീകരിക്കണം. ഗ്രാമ-പട്ടണ വിത്യാസം പാടില്ല.
2. അടിസ്ഥാന ചികിൽസാ നടത്തുവാൻ ബി.പി.എച്ച്.സി (ബി.ആർ.എച്ച്.സി.) ഡോക്ടർമാർ മതി. (എഞ്ചിനീയറിന് താഴെ ഡിപ്ളോമയുള്ളത്പോലെ തന്നെ)
3. എം.ബി.ബി.എസ്സ് ഡോക്ടർമാരുടെ എണ്ണം കൂട്ടുവാനായി എം.ബി.ബി.എസ് സിലബസിലോ പരീക്ഷയിലൊ വെള്ളം ചേർക്കരുത്.
4. എം.ബി.ബി.എസ് കാരുടെ എണ്ണം വർദ്ധിപ്പിക്കുവാനായി സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജുകൽ തുടങ്ങുക.
--
പുതിയ വാർത്ത - എല്ലാ ദീർഘദൂര തീവണ്ടികളിലും ഒരു എം.ബി.ബി.എസ് ഡോക്ടർ!
പി.എച്.സി കളില്‍ വളരെ വൈവിധ്യമുള്ള കേസുകളും വൈദഗ്ദ്യമാവശ്യമുള്ള കേസുകളും വരാറുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അനുഭവം.വ്യാജഡോക്റ്റര്‍മാര്‍ ധാരാളമുള്ള സ്വകാര്യമേഖലയെക്കാള്‍ വിശ്വാസ്യതയും ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കുണ്ട്.
ReplyDeleteആന്ജൈന ചികില്‍സിക്കാനറിയാത്ത ഒരു ഡോക്റ്റര്‍ ആ ജോലിക്ക് അര്‍ഹനല്ല.
പബ്ലിക് ഹെല്‍ത് നഴ്സുമാരുടെയും ഹെല്‍ത്ത് ഇന്സ്പക്റ്റര്മാരുടേയും സേവനം കൂടുതല്‍ വ്യാപകവും കാര്യക്ഷമവുമാക്കിക്കൊണ്ട് ഗ്രാമീണമേഖലയ്ക്ക് കൂടുതല്‍ സേവനം നല്കാന് സാധിക്കും.
പല രോഗങ്ങളും കണ്ടു പിടിക്കാനും ചികില്‍സിക്കാനും ഉള്ള പരിശീലനം അവര്‍ക്ക് നല്‍കാം.
മെഡിക്കല്‍ കൗണ്‍സിലുകളുടെ കാര്യക്ഷമതയില്ലായ്മയും അഴിമതിയുമൊക്കെ കൂടുതല്‍ വിശകലനം ചെയ്യപ്പെടേണ്ടതാണ്.ആര്‍ക്കൊക്കെയോ വേണ്ടി ഗുണനിലവാരത്തില്‍ തുടര്‍ച്ചയായി വെള്ളം ചേര്‍ക്കപ്പെടുന്നു.ഇത് ബാധിക്കുന്നത് ജനങ്ങളെത്തന്നെയാണ്.
ReplyDeleteകാക്കര പറഞ്ഞ സ്വകാര്യ മെഡിക്കല്‍ കോളേജ് വെറുതെ തുടങ്ങിയിട്ട് കാര്യമില്ല. അതിന്റെ കൂടെയും നിര്‍ബന്ധിത ഗ്രാമീണ സേവനം ഉറപ്പ് വരുത്തുന്ന രീതിയില്‍ വേണം നിയമ നിര്‍മ്മാണം നടത്തേണ്ടത്. ചുരുങ്ങിയ പക്ഷം ഹൌസ് സര്ജസിക്ക് ഒപ്പമെങ്കിലും.
ReplyDeleteരാജേഷ് പറഞ്ഞത് പ്രസക്തമായ കാര്യമാണ്. ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറുടെ പകുതിപോലും റിസ്കോ ചികിത്സയിലെ വൈവിദ്ധ്യമോ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ക്ക് ആവശ്യമില്ല. തന്റ്റെ വിഭാഗം ഏതാണോ അതിലേക്കായി മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതി. സപ്പോര്‍ട്ടീവ് ആയി വിവിധ ടെസ്റ്റുകളും. ഇവയൊന്നുമില്ലാതെയാണ് ഒരു പി.എച്ച് സി യിലെ ഡോക്ടര്‍ ചികിത്സിക്കുന്നതും രോഗം മാറ്റുന്നതും, അവശ്യം കണ്ടീഷന്‍സില്‍ മേലേക്ക് റഫര്‍ ചെയ്യുന്നതും.
കൊല്ലം ജില്ലയില്‍ ചിതറ പഞ്ചായത്തില്‍ അയിരക്കുഴി വാര്‍ഡിലെ കൊച്ചുതോട്ടം മുക്ക് എന്ന സ്ഥലത്ത് ഒരു PHCയുണ്ട്. വല്ലപ്പോഴും ആണ്ടിലൊരിയ്ക്കല്‍ പോളിയോവാക്സിന്‍ കൊടുക്കാന്‍ മാത്രമാണ്. അവിടെ ആളെത്തുന്നതും അതു തുറക്കുന്നതും. എന്റെ കുട്ടിക്കാലത്ത് ആ ഗ്രാമത്തിലെ ആശ്രയമായിരുന്ന സെന്ററാണ് ഇന്നു നാഥനില്ലാതെ കിടക്കുന്നത്. ഇന്ന് ഒരു പനി വന്നാല്ക്കൂടി രണ്ടും നാലും കിലോമീറ്റര്‍ നടന്ന് പെരിങ്ങാട്, കൊട്ടോട്ടി ഗ്രാമത്തിലുള്ളവര്‍ക്ക് അഞ്ചുകിലോമീറ്റര്‍ ബസ്സിലും സഞ്ചരിച്ച് കടയ്ക്കലിലെത്തണം മൂന്നു പാരസെറ്റാമോള്‍ കുറിച്ചു വാങ്ങാനും അതു വാങ്ങി കഴിയ്ക്കാനും. ഇതുപോലെ രാജ്യത്തിന്റെ പലഭാഗത്തും അടഞ്ഞുകിടക്കുന്നതോ വേണ്ടത്ര പരിചാരകരില്ലാതെ നശിയ്ക്കുന്നതോ ആയ PHCകള്‍ ധാരാളമുണ്ടാവും. ചെറിയ ആശുപത്രികള്‍ പറ്റാതാവുമ്പോള്‍ വലിയ ആശുപത്രി തേടാം, അവിടെയും പറ്റിയില്ലെങ്കില്‍ പിന്നെ മെഡിയ്ക്കല്‍ കോളേജിലേയ്ക്കു വിടാം. നിലവില്‍ ഇതൊക്കെത്തന്നെയാണല്ലോ ചെയ്യുന്നത്. നാട്ടുക്കാരന്റെയും ചിത്രകാരന്റെയും അഭിപ്രായങ്ങളെ പിന്താങ്ങുന്നു. അത്യാവശ്യത്തിനെങ്കിലും പഠിച്ചവര്‍ ഗ്രാമത്തിലുണ്ടെങ്കില്‍ അതു ജനങ്ങള്‍ക്ക് ഉപകാരമേ ആവൂ. അണ്ണാന്‍കുഞ്ഞും തന്നാലായതു ചെയ്യട്ടെ....
ReplyDeleteസമകാലിക പ്രാധാന്യം ഉള്ള ലേഖനം. എന്നാലും അനിലേട്ടന്റെ നിരീക്ഷണങ്ങളോട് അല്പം വിയോജിപ്പാണുള്ളത് ആദ്യം നാട്ടുകാരനും, പിന്നീട് ക്യാപ്റ്റനും പറഞ്ഞകാര്യങ്ങളില്‍ അല്പം കഴമ്പുണ്ടെന്ന് തോന്നുന്നു. ഒന്നിമില്ലാത്തതിനേക്കാള് നല്ലതല്ലെ ഇത്. ഇവിടെ എന്റെ നാട്ടില്‍ എറണാകുളം എന്ന മഹാനഗരത്തില്‍ നിന്നും കേവലം 14 കിലോമീറ്റര്‍ അകലെയുള്ള ഞാറയ്ക്കല്‍ എന്ന സ്ഥലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും രാത്രി ഡോക്ടറുടെ സേവനം ലഭ്യമല്ല. അവിടെ കിടക്കുന്ന രോഗികളുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. അപ്പോള്‍ ഗതാഗത സൌകര്യം പോലും ഇല്ലാത്ത വിദൂരങ്ങളായ പല ഉത്തരേന്ത്യന്‍ ഗ്രാമവാസികള്‍ക്കും ഈ സമ്പ്രദായം അനുഗ്രഹമായിരിക്കും എന്നതാണ് എന്റെ അഭിപ്രായം.
ReplyDeleteഅനില്‍,
ReplyDeleteഎത്ര രോഗികള്‍ ഒരു പി എച് സി യില്‍ വരുന്നു എന്നതിനെന്താണു പ്രസക്തി? ഒരു പി എച് സിയില്‍ ചികിത്സിക്കേണ്ടത് ഏതു തരം രോഗമാണെന്നതല്ലേ പ്രസക്തം. ഗുരുതരമായ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഒരു പി എച് സിയിലും സൌകര്യമില്ല. കുറച്ചു കൂടി ഗൌരവമുള്ള രോഗങ്ങള്‍ ചികിത്സിക്കാന്‍ താലൂക്ക് ആശുപത്രികളുണ്ട്. അല്പം കൂടി സൌകര്യമുണ്ട് ജില്ലാ ആശുപത്രികളില്‍. ഏറ്റവും കൂടുതല്‍ സൌകര്യം മെഡിക്കല്‍ കോളേജുകളില്‍.
ബോധവാന്മാരായ അയല്വസികളില്ലാത്ത ചില ആദിവാസി മേഖലുള്ളത് കൊണ്ട്, കേരളത്തെ മുഴുവന്‍ ആദിവാസി മേഖലയേപ്പോലെ കാണണമെന്നൊക്കെ പറയുന്നത് ശരിയാണോ? ഇന്‍ഡ്യയെ മുഴുവന്‍ കേരളത്തേപ്പോലെ കാണണം എന്നു പറയുന്നതും ശരിയല്ല.
കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലെങ്കിലും പി എച് സി കള്‍ ഉണ്ട്. അതു പോലുമില്ലാത്ത അനേകായിരം ഗ്രാമങ്ങള്‍ ഇന്‍ഡ്യയുടെ പല ഭാഗത്തും ഉണ്ട്. അതൊക്കെ കൂടി കണക്കിലെടുത്താണീ കോഴ്സ് സര്‍ക്കാര്‍ ആലോചികുന്നത്.
അനില്‍,
ReplyDeleteപോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ളോമയും ഡിഗ്രിയും തമ്മിലുള്ള വ്യത്യാസത്തിനു അടിസ്ഥാന യോഗ്യത നേടിയതുമായി ബന്ധമില്ല. എം ബി ബി എസ് ബിരുദമുള്ള ആര്‍ക്കും രണ്ടു വര്‍ഷത്തെ ഡിപ്ളോമക്കും മൂന്നു വര്‍ഷത്തെ ഡിഗ്രിക്കും പഠിക്കാം. അവരുടെ അറിവില്‍ വലിയ വ്യത്യാസമില്ല എന്നു മനസിലാക്കിക്കാന്‍ വേണ്ടിയാണത് പറഞ്ഞത്. അതു പോലെ അടിസ്ഥാന യോഗ്യതയായ പ്ളസ് 2 ഉള്ളവര്‍ ഒരേ വിഷയത്തില്‍ നാലര വര്‍ഷത്തെ കോഴ്സിനു പഠിക്കുന്നതും മുന്നു വര്‍ഷത്തെ കോഴ്സിനു പഠിക്കുന്നതും സമാനരീതിയില്‍ കാണണമെന്നേ ഉദ്ദേശിച്ചുള്ളു. ജെനറല്‍ നേഴ്സിംഗും ബി എസ് സി നേഴ്സിംഗും പോലെ. ബി എസ് സിക്കാര്‍ കുറച്ചു കൂടെ ആഴത്തില്‍ പഠിക്കുന്നു. നേഴ്സിംഗ് എന്ന കാര്യത്തില്‍ അവര്‍ രണ്ടു കൂട്ടരും പഠിക്കുന്നത് ഒന്നു തന്നെ. നേഴ്സ് എന്ന നിലയില്‍ ജോലി ചെയ്യുമ്പോള്‍ ബി എസ് സി നേഴ്സ് തന്നെ വേണമെന്നില്ല. ഡിപ്ളോമ നേഴ്സ് ആയാലും മതി.
പല ഫര്‍മസിസ്റ്റുകളും ചെറിയ രോഗങ്ങളുടെ ചികിത്സാ വിധികള്‍ അറിവുള്ളവരും ചികിത്സിക്കുന്നവരും ആണ്. ബിരുധമല്ല ഇതില്‍ പ്രധാനം എന സത്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. രോഗികളുടെ രോഗം ചികിത്സിക്കുക എന്നത് മുഖ്യമായി കരുതുമ്പോള്‍ അതിനുള്ള യോഗ്യത മൂന്നു വര്‍ഷം കൊണ്ട് നേടുന്നോ അതോ നാലര വര്‍ഷം കൊണ്ട് നേടുന്നോ എന്നതിനു വലിയ പ്രസക്തിയുണ്ടാകാന്‍ പാടില്ല. എഞ്ചിനീയറിംഗ് ഡിപ്ളോമക്കാരെ മുറി എഞ്ചിനീയര്‍ എന്നാരും വിളിക്കാറുമില്ല.